ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലിംകളിൽ ഭൂരിപക്ഷവും മതപരിവർത്തനം ചെയ്ത ഹിന്ദുക്കളാണെന്നു ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും ഡിപിഎപി അധ്യക്ഷനുമായ ഗുലാംനബി ആസാദ്. കശ്മീർ താഴ്വരയിലെ പണ്ഡിറ്റുകളിൽ വലിയൊരു വിഭാഗം ഇസ്ലാമിലേക്കു മാറിയത് ഇതിന് ഉദാഹരണമാണെന്നും ആസാദ് പറഞ്ഞു.
മതം ഒരിക്കലും രാഷ്ട്രീയ നേട്ടത്തിനുള്ള ഇന്ധനമായി ഉപയോഗിക്കരുത്. ചില ബിജെപി നേതാക്കൾ പറയും മുസ്ലിംകൾ പുറത്തു നിന്നു വന്നവരാണെന്ന്. ആരും പുറത്തു നിന്നോ അകത്തു നിന്നോ വന്നവരല്ല. ഇസ്ലാം മതം രൂപീകരിക്കപ്പെട്ടിട്ട് 1500 വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ഹിന്ദു മതം പുരാതനമാണ്. മുസ്ലിംകളിൽ പത്തോ ഇരുപതോ പേർ പുറത്തു നിന്നു വന്നിട്ടുണ്ടാകും. മുഗൾ സേനയ്ക്കൊപ്പം ചിലർ വന്നിട്ടുണ്ടാകും. മറ്റുള്ളവരെല്ലാം ഇവിടെയുള്ള ഹിന്ദുക്കൾ മതം മാറിയവരാണ്. 600 വർഷം മുൻപ് കശ്മീരിലെ മുസ്ലിംകൾ ആരായിരുന്നു? അവരെല്ലാം അന്നു പണ്ഡിറ്റുകളായിരുന്നു. മതപരിവർത്തനത്തിലൂടെ ഇസ്ലാമായതാണ്.
ഹിന്ദുക്കൾ മരിച്ചാൽ ശരീരം ദഹിപ്പിക്കും. പലിയടങ്ങളിലായി അവരെ ദഹിപ്പിച്ച ചിതാഭസ്മം നദികളിലൂടെ ജലത്തിൽ കലർന്നു. ആ വെള്ളമാണു നമ്മൾ കുടിക്കുന്നത്. അതേപോലെ മുസ്ലിംകളുടെ മരണശേഷം മൃതദേഹത്തിലെ മാംസവും അസ്ഥിയുമെല്ലാം അഴുകി ഈ മണ്ണിന്റെ ഭാഗമായി. ഭാരത് മാതാവിന്റെ മണ്ണ് ഇതെല്ലാം ചേർന്നതാണ്. രാഷ്ട്രീയത്തിൽ ദുർബലമാകുന്നവരാണ് മതത്തെ ആശ്രയിക്കുന്നതെന്നും ആസാദ് പറഞ്ഞു.
ആസാദിന്റെ പരാമർശത്തെ ബിജെപിയും വിഎച്ച്പിയും സ്വാഗതം ചെയ്തു. അതിക്രമിച്ചു കുടിയേറിപ്പാർത്തവർ അവരുടെ മതം പ്രചരിപ്പിക്കും മുമ്പു തന്നെ ഇവിടെ ഹിന്ദു മതം പ്രചാരത്തിലുണ്ടായിരുന്നെന്നു മുതിർന്ന ബിജെപി നേതാവും കശ്മീർ മുൻ ഉപുഖ്യമന്ത്രിയുമായിരുന്ന കവിന്ദർ ഗുപ്ത പറഞ്ഞു.
എവിടെ നിന്നാണ് ആസാദിന് ഇത്തരത്തിൽ ഒരു വിവരം ലഭിച്ചതെന്ന് പിഡിപി പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ചോദിച്ചു. “എത്രകാലം പിന്നോട്ടാണ് ഗുലാം നബി പോയത് എന്ന കാര്യം എനിക്കറിയില്ല. എന്തു വിവരങ്ങളാണ് പൂർവികരെക്കുറിച്ച് അദ്ദേഹത്തിന്റെ പക്കലുള്ളതെന്നും അറിയില്ല. കുറച്ചുകാലം കൂടി പിന്നോട്ടു പോയാൽ ചില കുരങ്ങന്മാരെ കാണാൻ സാധിക്കും, അവരിൽ പൂർവികരെയും’- മെഹബൂബ മുഫ്തി പരിഹസിച്ചു.

