മണിപ്പൂർ കലാപത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ഇംഫാൽ അതിരൂപതാവികാരി ജനറൽ ഫാദർ വർഗീസ് വെലിക്കകം

മണിപ്പൂർ: മണിപ്പൂരിൽ ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ ഉണ്ടായ ആക്രമം ആസൂത്രിതമെന്ന് ഇംഫാൽ അതിരൂപതാ വികാരിജനറൽ ഫാദർ വർഗീസ് വെലിക്കകം. സംസ്ഥാന സർക്കാർ തിരിഞ്ഞു നോക്കിയില്ല. ആശ്വാസ വാക്കുകൾക്കുപോലും ആരും വരാൻ തയ്യാറായില്ല. മണിപ്പൂർ സന്ദർശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചർച്ച നടത്താൻ തയ്യാറായില്ല. നിലവിൽ മണിപ്പൂരിൽ സമാധാന കമ്മിറ്റിയില്ല. കലാപം ആരംഭിച്ച മൂന്നാഴ്ചയ്ക്കുശേഷം രൂപീകരിച്ച സമാധാന കമ്മിറ്റി ആർക്കും സ്വീകാര്യമായിരുന്നില്ല എന്നും ഫാദർ വർഗീസ് വെലിക്കകം മദ്ധ്യമങ്ങളോട് പറഞ്ഞു.

പള്ളികളും സ്ഥാപനങ്ങളും തകർക്കപ്പെട്ടു. 350 പള്ളികൾ തകർക്കപ്പെട്ടു. ആകെ 500ഓളം ക്രിസ്ത്യൻ സ്ഥാപനങ്ങൾ തകർക്കപ്പെട്ടിട്ടുണ്ട്. മെയ്തേയ് ക്രിസ്ത്യൻസിൻ്റെ 249 പള്ളികൾ തകർക്കപ്പെട്ടു. കുക്കി വിഭാഗത്തിൻ്റെ 172 പള്ളികൾ തകർന്നു. കത്തോലിക്കാ സഭയ്ക്ക് 16 പള്ളികൾ നഷ്ടപ്പെട്ടു.

ആദ്യ സമയത്ത് ഇത് രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ആക്രമണമായിരുന്നു. എന്നാൽ, പിന്നീട് ഇതിൽ മുതലെടുപ്പുണ്ടായി. സ്ഥാപിത താത്പര്യക്കാർ ഇതിൽ ഇടപെട്ടു. അത് ആസൂത്രിതമായിരുന്നു. രണ്ട് ഭാഗത്തും ഇല്ലാത്ത ആളുകൾ കൈകടത്തി. ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ ഉണ്ടായ ആക്രമം ആസൂത്രിതമാണ്. ആക്രമങ്ങൾക്ക് പിന്നിൽ സ്ഥാപിതതാത്പര്യമാണെന്നും അദ്ദേഹം പറഞ്ഞു.

വർഗീയ സംഘർഷം തുടരുന്നതിനിടെ മണിപ്പൂരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് നൽകിയിരുന്നു. ഇംഫാൽ ഈസ്റ്റ്, വെസ്റ്റ് ജില്ലകളിലെ കർഫ്യൂ ഇളവ് കാലാവധി ഒരു മണിക്കൂർ കൂടി നീട്ടി. ക്രമസമാധാന നില മെച്ചപ്പെട്ടതിനെ തുടർന്നാണ് തീരുമാനമെന്നാണ് സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്.

ഇംഫാലിലെ രണ്ട് ജില്ലകളിലും കർഫ്യൂ ഇളവ് സമയം രാവിലെ 5 മുതൽ രാത്രി 8 വരെ ആയിരുന്നു. ക്രമസമാധാനനിലയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും പൊതുജനങ്ങൾക്ക് മരുന്നുകളും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ വാങ്ങുന്നതിന് സൗകര്യ മൊരുക്കുന്നതിനായി ഗതാഗത നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ടെന്നും ഇരുജില്ലകളിലെയും ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസ് പ്രത്യേകം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

അതേസമയം, താഴ്‌വരയിലെ മറ്റ് ജില്ലകളായ തൗബാൽ, കാക്‌ചിംഗ്, ബിഷ്ണുപൂർ എന്നിവിടങ്ങളിൽ കർഫ്യൂ സമയം രാവിലെ 5 മുതൽ വൈകുന്നേരം 5 വരെ മാറ്റമില്ലാതെ തുടരും. സംസ്ഥാനത്ത് സ്ഥിതിഗതികൾ ഇപ്പോഴും സംഘർഷഭരിതമാണെന്നും എങ്കിലും കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്നും മണിപ്പൂർ പൊലീസ് പുറത്തിറക്കിയ പ്രത്യേക പത്രക്കുറിപ്പിൽ പറയുന്നു. സംസ്ഥാനത്തിന്റെ സെൻസിറ്റീവ്, അതിർത്തി പ്രദേശങ്ങളിൽ സുരക്ഷാ സേന തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →