കൊച്ചി: എന്തിനും ഏതിനും പൊലീസിനെ കുറ്റം പറയുന്നത് തെറ്റായ പ്രവണതയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. പൊലീസിന്റെ മനോവീര്യം തകർക്കാൻ മാത്രമേ അത് സഹായിക്കൂ. ആലുവയിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഹാർ സ്വദേശിനിയായ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവം വളരെ വേദനാജനകമാണ്. അതിനെ ആരും രാഷ്ട്രീയവത്കരിക്കരുതെന്നും ജയരാജൻ പറഞ്ഞു. എന്തിനും പൊലീസിനെ കുറ്റം പറയുന്ന പ്രവണത തെറ്റാണ്. ഈ സംഭവം പൊലീസിനു മുന്നിൽ എത്തുന്നത് വൈകിട്ട് ഏഴു മണിക്കാണ്. ഏഴര മണിക്കാണ് പരാതി നൽകുന്നത്. ഒൻപത് മണിയായപ്പോഴേക്കും പൊലീസ് അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു കഴിഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി വ്യത്യസ്തമായ മൊഴികൾ നൽകി അന്വേഷണ സംഘത്തെ കബളിപ്പിക്കുകയായിരുന്നു. എന്നാൽ പൊലീസ് ജാഗ്രതയോടെ പ്രവർത്തിച്ചു. പിന്നീടാണ് മൃതദേഹം കണ്ടെത്തിയ വിവരം പുറത്തു വന്നത്. എല്ലാ രംഗങ്ങളിലും പൊലീസ് സജീവമായി പ്രവർത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

