ഓട്ടോയും ആംബുലൻസും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറും മൂന്നര വയസ്സുള്ള മകനും മരിച്ചു

എറവ് (തൃശൂർ): ഡോക്ടറെ കണ്ടു മടങ്ങിയവർ സഞ്ചരിച്ച ഓട്ടോ ടാക്സിയും രോഗിയുമായി വരികയായിരുന്ന ആംബുലൻസും കൂട്ടിയിടിച്ച് ഓട്ടോ ടാക്സി ഡ്രൈവറും മൂന്നര വയസ്സുള്ള മകനും മരിച്ചു. എടതിരിഞ്ഞി പടിയൂർ ചളിങ്ങാട് സുകുമാരന്റെ മകൻ ജിതിൻ (30), മകൻ അദ്രിനാഥ് എന്നിവരാണു മരിച്ചത്. ഭാര്യ നീതു (23), നീതുവിന്റെ അച്ഛൻ തളിക്കുളം കൈതയ്ക്കൽ പ്രിയദർശിനി കോളനിയിൽ ചിറ്റൂർ വീട്ടിൽ കണ്ണൻ (55) എന്നിവരെ ഗുരുതരാവസ്ഥയിൽ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2023 ജൂൺ 15 ന് പുലർച്ചെ രണ്ടോടെ കപ്പൽപ്പള്ളിക്കു സമീപമാണ് അപകടം.

വയറിളക്കവും ഛർദിയും ബാധിച്ച അദ്രിനാഥിനെ ഒളരിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കാണിച്ച് ഓട്ടോ ടാക്സിയിൽ മടങ്ങുമ്പോൾ എതിരെ വന്ന പുത്തൻപീടിക പാദുവ ആംബുലൻസുമായാണു കൂട്ടിയിടിച്ചത്. ഓട്ടോയെ ഇടിക്കാതിരിക്കാൻ ആംബുലൻസ് വെട്ടിച്ചു മാറ്റുന്നതു സിസിടിവി ദൃശ്യത്തിലുണ്ട്. ഇടിയുടെ ആഘാതത്തിൽ ഓട്ടോയിലെ 4 പേരും റോഡിലേക്കു തെറിച്ചുവീണു. ജിതിൻ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഓട്ടോയുടെ മുൻപിൽ വീണുകിടക്കുകയായിരുന്ന അദ്രിനാഥ് 15 ന് ഉച്ചകഴിഞ്ഞ് ആശുപത്രിയിലാണു മരിച്ചത്.

ഓട്ടോയുടെ മുൻ സീറ്റിൽ കാൽ കുടുങ്ങി റോഡിലേക്കു വീണ നിലയിലായിരുന്നു നീതു. ഓടിക്കൂടിയ പരിസരവാസികളും ഇതു വഴി വന്ന മറ്റു വാഹനയാത്രക്കാരും ചേർന്ന് ഓട്ടോയുടെ മുൻവശം പൊളിച്ചാണു നീതുവിനെ പുറത്തെടുത്തത്. ആംബുലൻസിലുള്ളവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇതിലുണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. പെയിന്റ് പണിക്കാരനായ ജിതിൻ ആംബുലൻസ്, ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ജോലികളും ചെയ്യുന്നുണ്ട്. ശൈലജയാണ് അമ്മ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →