വാഷിങ്ടൺ/ടെഹ്റാൻ: ഇറാനിയൻ സേനയുമായുള്ള വെടിവെപ്പിന് പിന്നാലെ അമേരിക്കയുടെ നാടകീയമായ സൈനിക നീക്കം. ഹോർമുസ് കടലിടുക്കിൽ രണ്ട് ഇറാനിയൻ എണ്ണക്കപ്പലുകൾ അമേരിക്കൻ സൈന്യം വെടിവെച്ച് തകർത്തതായി റിപ്പോർട്ട്. ആക്രമണത്തിന്റെ വീഡിയോ യുഎസ് പുറത്തുവിട്ടു. നിലവിലുള്ള ദുർബലമായ വെടിനിർത്തൽ കരാറിനെയും ആഗോള ഊർജ്ജ സുരക്ഷയെയും ഈ സംഭവം വലിയ തോതിൽ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഉപരോധം ലംഘിക്കാൻ ശ്രമിച്ച രണ്ട് കപ്പലുകളെയാണ് ആക്രമിച്ചതെന്ന് യു.എസ്
.ഇറാനിയൻ തുറമുഖങ്ങൾക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ലംഘിക്കാൻ ശ്രമിച്ച രണ്ട് കപ്പലുകളെയാണ് യുഎസ് യുദ്ധവിമാനങ്ങൾ ആക്രമിച്ച് പ്രവർത്തനരഹിതമാക്കിയതെന്നും തങ്ങളുടെ നാവിക കപ്പലുകൾക്ക് നേരെയുള്ള ഇറാൻ്റെ ആക്രമണശ്രമങ്ങളെ പ്രതിരോധിച്ചതായും യുഎസ് അവകാശപ്പെട്ടു.
അമേരിക്കൻ സൈന്യത്തിന് ഭീഷണി ഉയർത്തുന്നവരെ വെറുതേവിടില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറിമാർക്കോ റൂബിയോ
ഇതിനിടെ യുഎഇയിൽ ഇറാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇതിൽ മൂന്ന് പേർക്ക് പരിക്കേറ്റു. അമേരിക്കൻ സൈന്യത്തിന് ഭീഷണി ഉയർത്തുന്നവരെ വെറുതേവിടില്ലെന്നും അവരെ തകർക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുന്നറിയിപ്പ് നൽകി. അതേസമയം, സൈനികമായ തിരിച്ചടികൾക്കിടയിലും ഇറാന്റെ ഭാഗത്തുനിന്ന് ഒരു നയതന്ത്ര പരിഹാരം തങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി