യു.എസുമായുള്ള ആണവ കരാറില്‍നിന്ന് റഷ്യ പിന്‍വാങ്ങുന്നു

മോസ്‌കോ: തന്ത്രപ്രധാന ആണവായുധങ്ങള്‍ പരിമിതപ്പെടുത്താന്‍ അമേരിക്കയുമായി ഒപ്പിട്ട ”ന്യൂ സ്റ്റാര്‍ട്ട്” ഉടമ്പടിയില്‍നിന്ന് റഷ്യ പിന്‍വാങ്ങുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അറിയിച്ചതാണിത്. തന്ത്രപരമായ ഉടമ്പടിയില്‍നിന്ന് റഷ്യ പിന്മാറുന്നതായി പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതനാകുന്നു എന്നാണ് പാര്‍ലമെന്റില്‍ നടത്തിയ നിര്‍ണായക പ്രസംഗത്തില്‍ പുടിന്റെ വാക്കുകള്‍.

”ന്യൂ സ്റ്റാര്‍ട്ട്” ഉടമ്പടി 2010-ല്‍ പ്രാഗില്‍ ആണ് ഒപ്പുവച്ചത്. തൊട്ടടുത്ത വര്‍ഷം പ്രാബല്യത്തില്‍ വന്നു. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേറ്റതിനു തൊട്ടുപിന്നാലെ 2021-ല്‍ അഞ്ച് വര്‍ഷത്തേക്കു കൂടി ഉടമ്പടി നീട്ടി. യു.എസിനും റഷ്യയ്ക്കും വിന്യസിക്കാന്‍ കഴിയുന്ന തന്ത്രപ്രധാന ആണവ പോര്‍മുനകളുടെ എണ്ണവും കരയിലും അന്തര്‍വാഹിനിയിലുമുള്ള മിസൈലുകളുടെയും ബോംബര്‍ വിമാനങ്ങളുടെയും വിന്യാസവും പരിമിതപ്പെടുത്തുന്ന ഉടമ്പടിയാണിത്.

ലോകത്തിലെ ഏറ്റവും വലിയ ആണവായുധ ശേഖരം റഷ്യയ്ക്കാണെന്നാണ് വിദഗ്ധപക്ഷം.ഏകദേശം 6,000 ആണവപോര്‍മുനകള്‍ അവര്‍ക്കുണ്ട്. ലോകത്തുള്ള മൊത്തം ആണവ പോര്‍മുനകളുടെ 90 ശതമാനവും റഷ്യയ്ക്കും യു.എസിനുമാണ്. ഭൂമിയെ പലതവണ നശിപ്പിക്കാന്‍ തക്ക എണ്ണം ഇരുകൂട്ടര്‍ക്കുമുണ്ടെന്നു സാരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →