കാനഡയുടെ വ്യോമാതിര്‍ത്തിയില്‍ അജ്ഞാത വസ്തു; വെടിവച്ചിട്ട് യു.എസ്. യുദ്ധവിമാനം

ടൊറന്റോ: തുടര്‍ച്ചയായി രണ്ടാം ദിവസവും അജ്ഞാത വസ്തു വെടിവച്ചിട്ട് യു.എസ്. യുദ്ധവിമാനം. കാനഡയുടെ വ്യോമാതിര്‍ത്തിയിലെത്തിയ വസ്തു ഇരുരാജ്യങ്ങളും ചേര്‍ന്നു നടത്തിയ സംയുക്ത നീക്കത്തിലാണു തകര്‍ത്തത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം 3.41 നാണ് എഫ്-22 യുദ്ധവിമാനം ഉപയോഗിച്ച് അജ്ഞാത വസ്തു വെടിവച്ചിട്ടത്. തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ച അജ്ഞാത വസ്തുവിനെ താഴെയിറക്കാന്‍ ഉത്തരവിട്ടതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. നോറാഡ് യുകോണിന് മുകളിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് അമേരിക്കയുടെ എഫ്-22 വിജയകരമായി ആ വസ്തുവിനു നേരേ വെടിയുതിര്‍ത്തത്. തകര്‍ന്നുവീണ വസ്തുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി പരിശോധിക്കാനും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിര്‍ദേശം നല്‍കി. സിലിണ്ടറിന്റെ ആകൃതിയിലുള്ളതാണു തകര്‍ത്ത വസ്തുവെന്നാണു വിവരം

. കഴിഞ്ഞ ദിവസം വെടിവച്ചിട്ട ചൈനീസ് നിരീക്ഷണ ബലൂണിന് സമാനമാണ് ഇതെന്ന് കാനഡ പ്രതിരോധ മന്ത്രി അനിത ആനന്ദ് പറഞ്ഞു. ഒരാഴ്ചയ്ക്കിടെ അമേരിക്കയുടെ വ്യോമാതിര്‍ത്തിയിലേക്ക് എത്തുന്ന മൂന്നാമത്തെ ”അജ്ഞാത”വസ്തുവാണിത്.
കഴിഞ്ഞ ദിവസം അലാസ്‌കയ്ക്കു മുകളില്‍ പറക്കുകയായിരുന്ന അജ്ഞാത പേടകം അമേരിക്ക യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചു തകര്‍ത്തിരുന്നു. 40,000 അടി ഉയരത്തില്‍ നിലയുറപ്പിച്ചിരുന്ന പേടകം വ്യോമഗതാഗതത്തിനു ഭീഷണിയാണെന്നു വ്യക്തമായതോടെയാണു തകര്‍ത്തതെന്നു വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി നാലിനാണ് ചൈനീസ് ചാര ബലൂണ്‍ അമേരിക്ക വെടിവച്ചിട്ടത്. ഈ ബലൂണുമായി ബന്ധമുള്ളവയാണോ പിന്നീട് തകര്‍ത്ത അജ്ഞാതവസ്തുക്കളെന്ന കാര്യം വ്യക്തമല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →