ശ്രദ്ധാ വാക്കറെ കാമുകന്‍ കൊന്നത് സുഹൃത്തിനെ കണ്ടതിന്റെ പേരില്‍

ന്യൂഡല്‍ഹി: ശ്രദ്ധാ വാക്കര്‍ വധക്കേസില്‍ 6629 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച് ഡല്‍ഹി പോലീസ്. ശ്രദ്ധ ഒരു സുഹൃത്തിനെ കാണാന്‍ പോയതില്‍ കുപിതനായാണു കാമുകന്‍ അഫ്താബ് പൂനെവാല കൊലപാതകം നടത്തിയതെന്നു കുറ്റപത്രത്തില്‍ പറയുന്നു.

കഴിഞ്ഞ മേയിലാണു ശ്രദ്ധ(27)യെ ഡല്‍ഹിയിലെ വാടക ഫ്‌ളാറ്റില്‍ അഫ്താഫ് (28) കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കഷണങ്ങളാക്കി പലയിടങ്ങളില്‍ തള്ളി. ശ്രദ്ധ കൊല്ലപ്പെട്ട അതേമാസമാണ് ഇരുവരും മുബൈയില്‍നിന്നു ഡല്‍ഹിയിലെത്തി ഒരുമിച്ചു താമസമാരംഭിച്ചത്.

കേസന്വേഷണത്തിനായി രൂപീകരിച്ച ഒന്‍പതുസംഘങ്ങള്‍ ഹരിയാന, മഹാരാഷ്ട്ര, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലുള്‍പ്പെടെ പോയി തെളിവ് ശേഖരിച്ചതായി ഡല്‍ഹി ജോയിന്റ് കമ്മിഷണര്‍ മീനു ചൗധരി മാധ്യമങ്ങളോടു പറഞ്ഞു. ഡി.എന്‍.എ, ഫോറന്‍സിക് പരിശോധനകളിലൂടെ തെളിവുകള്‍ വിശകലനം ചെയ്തു. 150 പേരുടെ മൊഴി രേഖപ്പെടുത്തി.

കാമുകിയുടെ മൃതദേഹം കഷണങ്ങളാക്കാന്‍ പ്രതി അഞ്ചുതരത്തിലുള്ള കത്തികള്‍, അറക്കവാള്‍, ബ്ലേഡ് തുടങ്ങിയവ ഉപയോഗിച്ചു. ഗുരുഗ്രാമിലെ കുറ്റിക്കാടുകള്‍, ദക്ഷിണഡല്‍ഹിയിലെ ചവറ്റുകുട്ട എന്നിവിടങ്ങളിലെല്ലാം മൃതദേഹാവശിഷ്ടങ്ങള്‍ തള്ളി.

ശ്രദ്ധയുടെ തിരോധാനത്തെപ്പറ്റി പിതാവ് വികാസ് വാക്കര്‍ കഴിഞ്ഞ ഒക്‌ടോബറില്‍ മഹാരാഷ്ട്ര പോലീസില്‍ പരാതിപ്പെട്ടതിനേത്തുടര്‍ന്നാണ് അഫ്താബ് പിടിയിലായത്. അഫ്താബുമായുള്ള ബന്ധത്തേച്ചൊല്ലി പിതാവും മകളും അകല്‍ച്ചയിലായിരുന്നു. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ശ്രദ്ധയും അഫ്താബും മാസങ്ങളോളം മുബൈക്കടുത്ത് വസായിയില്‍ ഒന്നിച്ചുകഴിഞ്ഞശേഷമാണു ഡല്‍ഹിയിക്കു പോയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →