തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റ് ബാഗില്‍ നിന്ന് 30 കിലോ സ്വര്‍ണം പിടിച്ചു സംഭവത്തില്‍ കസ്റ്റഡിയിലായ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന് എന്ന് അറിയപ്പെട്ടിരുന്ന സരിത് കുറ്റം സമ്മതിച്ചു. കോണ്‍സുലേറ്റിലെ മുന്‍ പി ആര് ഒ ആണ് സരിത് എന്നായിരുന്നു പറഞ്ഞിരുന്നത്. സരിത് യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരന് അല്ല എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. എന്നാല്‍ യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പല ബഗേജുകളും സരിത് കൈപ്പറ്റിയിരുന്നു എന്നാണ് വിവരം.
ഈ സംഭവത്തിലെ മുഖ്യ ആസൂത്രിത യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരിയായിരുന്ന സ്വപ്ന സുരേഷ് ആണെന്ന് സരിത് മൊഴി നല്കി. സ്വപ്ന സുരേഷ് ഇപ്പോള്‍ ഒളിവിലാണ്. സ്വപ്നയും സരിതും ചേര്‍ന്നാണ് സ്വര്‍ണക്കടത്ത് നടത്തിയിരുന്നത്. ഒരു ഇടപാടില്‍ അവര്‍ക്ക് 25 ലക്ഷം രൂപ വരെ ലഭിച്ചിരുന്നു എന്ന് സരിത് സമ്മതിച്ചു. സ്വപ്ന എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെയും വാട്സ്ആപ് ചാറ്റിന്റെയും വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഐബി, റോ ഉദ്യോഗസ്ഥര്‍ സരിത്തിനെ ചോദ്യം ചെയ്തു വരികയാണ്.
സ്വപ്ന സുരേഷ് ഇപ്പോള്‍ ഐ ടി വകുപ്പിന് കീഴിലുള്ള കെ എസ് ഐ ടി-യില്‍ ഓപ്പറേഷന് മാനേജര്‍ ആയി ജോലി ചെയ്തിരുന്നു. അതേസമയം സ്വപ്നയുടെ കരാര്‍ കാലാവധി അവസാനിച്ചെന്നാണ് ഐടി വകുപ്പിന്റെ വിശദീകരണം. സ്പേസ് പാര്‍ക്കിന്റെ ചുമതലയായിരുന്നു. കോവിഡ് ആയതിനാലാണ് ഇവര്‍ സര്‍വീസില്‍ തുടര്‍ന്നതെന്നും ഐടി വകുപ്പ് വ്യക്തമാക്കുന്നു. ഈ സംഭവത്തെ തുടര്‍ന്ന് സ്വപ്ന സുരേഷിനെ പുറത്താക്കി കൊണ്ട് ഐ ടി വകുപ്പ് ഉത്തരവിറക്കി.
ഞായറാഴ്ച ദുബായില്‍ നിന്നും വന്ന വിമാനത്തില്‍ യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ എത്തിയ 13.5 കോടി വിലവരുന്ന 30 കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്. രാജ്യാന്തര വിമാനത്താവളത്തില്‍ മൂന്നുദിവസം മുമ്പ് എത്തിയ പുതിയ കാര്‍ഗോയില്‍ ശുചിമുറി ഉപകരണങ്ങള്‍ അടങ്ങുന്ന പെട്ടികളിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്നത്. ഡിപ്ലോമാറ്റ് ബാഗേജുകള്‍ സാധാരണ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാറില്ല. എന്നാല്‍ ഒരു രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
ദുബായ് കോണ്‍സുലേറ്റ് ഭക്ഷണ സാധനങ്ങള്‍ എത്തിക്കാന്‍ മാത്രമാണ് ഓര്‍ഡര്‍ നല്‍കിയിരുന്നതെന്ന് ദുബായ് കോണ്‍സുലേറ്റ് കസ്റ്റംസിനെ അറിയിച്ചിരുന്നു.
കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു എക്സ്പോര്‍ട്ടിങ് കമ്പനിയും സ്വര്‍ണക്കടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതായി വിവരം കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.
“അന്ന് സരിത, ഇന്ന് സ്വപ്ന’. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരം സഹായിക്കുന്നു. കെ ഫോണ്‍ പദ്ധതിയുട ചുമതലക്കാരിയാണ് സ്വപ്ന. അവരെ രക്ഷിതക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കസ്റ്റംസിനെ വിളിച്ചിരുന്നു.’ ഈ സംഭവത്തെക്കുറിച്ച് കെ സുരേന്ദ്രന് പറഞ്ഞു. മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരില്‍ പ്രധാനിയായ ഐ ടി സെക്രട്ടറി ശിവശങ്കരനെന്നും വിശദാംശങ്ങള്‍ അന്വേഷിക്കണമെന്നും സുരേന്ദ്രന് പറഞ്ഞു.
‘മുഖ്യമന്തിയുടെ ആഫീസുമായി ബന്ധപ്പെട്ട ഒരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് സി ബി ഐ കൊണ്ട് അന്വേഷിപ്പിക്കണം. മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടേയും മുഖ്യമന്ത്രിയുടേയും പങ്ക് അന്വേഷിക്കണം.’ പ്രിതപക്ഷനേതാവ് രമേശ് ചെന്നിത്തല.

