ആലപ്പുഴ: സിസേറിയന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ ആഭ്യന്തര അന്വേഷണറിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചു. അപര്‍ണ മരിച്ചത് പ്രസവത്തോടനുബന്ധിച്ച് ഹൃദയം തകരാറിലാവുന്ന അപൂര്‍വ രോഗാവസ്ഥ മൂലമാണ്. സിസേറിയന്‍ തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍അപര്‍ണയുടെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും താഴ്ന്നു. തുടർന്ന് കാര്‍ഡിയോളജി ഐസിയുവിലേക്ക് മാറ്റി. 07/12/22 ബുധനാഴ്ച പുലര്‍ച്ചെ 3.10 ന് ആണ് ഹൃദയാഘാതം ഉണ്ടായത്. 4.45 ന് രണ്ടാമത്തെ ഹൃദയാഘാതത്തോടെ മരിച്ചു. അപര്‍ണയുടെ ഈ അവസ്ഥയക്ക് ശസത്രക്രിയയുമായോ ചികില്സയുമായോ ബന്ധമില്ല. പൊക്കിള്‍ കൊടി ഗര്‍ഭപാത്രത്തിന് പുറത്തേക്ക് തള്ളിയപ്പോഴാണ് സിസേറിയന്‍ തീരുമാനിച്ചത്. അടിയന്തിര ശസ്ത്രക്രിയയായതിനാലാണ് വാക്കാല്‍ ബന്ധുക്കളുടെ സമ്മതം വാങ്ങിയത്. സിസേറിയനിലൂടെ പുറത്തെടുക്കുമ്പോള്‍ കുഞ്ഞ് മഷിപുരണ്ട അവസ്ഥയിലായിരുന്നു. കുഞ്ഞിന്റെ ഹൃദയമിടിപ്പ് 20 ശതമാനം മാത്രമായിരുന്നു. നവജാത നഴ്സറിയിലേക്ക് മാറ്റിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. പ്രസവമെടുത്ത രണ്ട് ഡോക്ടർമാരും 15 വര്‍ഷം അനുഭവസമ്പത്തുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിസേറിയന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചത് ചികിത്സ പിഴവല്ല, അപൂര്‍വ രോഗാവസ്ഥ മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്
