ഭൂപടം മാറ്റി വരപ്പിച്ച നേപ്പാള്‍ പ്രധാനമന്ത്രിയ്‌ക്കെതിരേ വിമത നീക്കം, പിന്നില്‍ ഇന്ത്യയെന്ന് ഒലി

ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ ഭൂപടം മാറ്റി വരപ്പിച്ച് ഇന്ത്യയെ വെല്ലുവിളിച്ച നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയ്‌ക്കെതിരേ രാജ്യത്ത് വിമത നീക്കം. അയല്‍രാജ്യത്തോടു ഇന്ത്യന്‍ സര്‍ക്കാര്‍ മൃദുസമീപനം സ്വീകരിക്കുന്നതിനു പിന്നില്‍ അവിടുത്തെ രാഷ്ട്രീയ കാലാവസ്ഥയാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഒലിയുടെ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ എതിരാളി പി.കെ.ദഹല്‍ (പ്രചണ്ഡ), ഒലിക്കെതിരെ ശക്തമായി നിലകൊള്ളുകയാണ്. നേപ്പാളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒലിയോട് ഇതിനകം തന്നെ രാജി ആവശ്യപ്പെട്ടിട്ടുമുണ്ട്.

പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരേ കരുത്താര്‍ജിക്കുന്ന വിമത നീക്കത്തിനു പിന്നില്‍ ഇന്ത്യയാണെന്നാണ് കെ.പി. ശര്‍മ ഒലി ഇന്നലെ ആരോപിച്ചത്. മുന്‍ പ്രധാനമന്ത്രി പി.കെ. ദഹല്‍ പ്രചണ്ഡയുടെ നേതൃത്വത്തില്‍ തനിക്കെതിരേ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒരു വിഭാഗം വിമര്‍ശനവുമായി രംഗത്തെത്തിയത് ഇന്ത്യന്‍ എംബസിയുടെ ഗൂഢപദ്ധതിപ്രകാരമാണെന്നാണ് ഒലിയുടെ ആരോപണം. തന്നെ പുറത്താക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണെന്നും ഒലി. എന്നാല്‍, ഇന്ത്യ ആരോപണത്തോടു പ്രതികരിച്ചില്ല.

ഉത്തരഖണ്ഡിലെ കാലാപാനി തങ്ങളുടേതാക്കി ചിത്രീകരിക്കുന്ന പുതിയ ഭൂപടം നേപ്പാള്‍ അംഗീകരിച്ചതിനെത്തുടര്‍ന്ന് ചൈന കൈയേറിയ ഭൂപ്രദേശങ്ങള്‍ തിരികെപ്പിടിക്കണമെന്നു നേപ്പാളില്‍ ആവശ്യമുയര്‍ന്നെങ്കിലും പ്രധാനമന്ത്രി ഒലി ഇത് അവഗണിച്ചു. തുടര്‍ന്നു ചേര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃയോഗത്തില്‍ ഒലിയുടെ ഏകാധിപത്യ പ്രവണതയ്‌ക്കെതിരേ രൂക്ഷമായ വിമര്‍ശനമാണ് പ്രചണ്ഡ വിഭാഗം ഉന്നയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →