കൊച്ചി: സംസ്ഥാനത്തെ തെരുവുനായ പ്രശ്നം ഹൈക്കോടതി 16/09/22 വെള്ളിയാഴ്ച പരിഗണിക്കും. മൃഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് തെരുവുനായ പ്രശ്നവും ഹൈക്കോടതി പരിഗണിക്കുന്നത്.
ജസ്റ്റിസ് മാരായ എ കെ ജയശങ്കരൻ നമ്പ്യാർ, ഗോപിനാഥ് പി എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. പ്രശ്നപരിഹാരത്തിന് ഇതുവരെ സ്വീകരിച്ച നടപടികൾ സംസ്ഥാന സർക്കാർ കോടതിയെ അറിയിക്കും.
തെരുവു നായകളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കാം എന്നാൽ ജനങ്ങൾ നിയമം കയ്യിലെടുക്കുന്നത് തടയുന്നതിനുള്ള നിർദ്ദേശങ്ങൾ പുറത്തിറക്കണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. പ്രശ്ന പരിഹാരത്തിന് സ്വീകരിച്ച നടപടികൾ സർക്കാർ 16/09/22 വെള്ളിയാഴ്ച കോടതിയെ അറിയിക്കും.
സംസ്ഥാനത്തെ തെരുവുനായ ആക്രമണത്തിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പൊതുനിരത്തിലെ ആക്രമകാരികളായ നായകളെ കണ്ടെത്തി മാറ്റി പാർപ്പിക്കണം എന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. തെരുവ് നായ്ക്കളെ കൊല്ലുന്ന സംഭവങ്ങളിൽ കേസെടുക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഡിജിപിക്കാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്.

