സഹനടിയെ ആവശ്യമുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകി യുവതികളെ ചൂഷണത്തിന് ഇരയാക്കിയ സംവിധായകനും സഹസംവിധായികയും അറസ്‌റ്റിൽ

സേലം: സിനിമാ മോഹവുമായെത്തിയ നൂറുകണക്കിന് യുവതികളെ നിർബന്ധിച്ച്‌ അശ്ളീല വീഡിയോ ചിത്രങ്ങളിൽ അഭിനയിപ്പിച്ച സംവിധായകനും സഹസംവിധായികയും അറസ്‌റ്റിലായി. തമിഴ്‌നാട്ടിലെ സേലത്താണ് യുവതികളെ ചൂഷണം ചെയ്തത്. സിനിമാ സംവിധായകൻ സേലം എടപ്പാടി സ്വദേശി വേൽ സത്തിരിയൻ, ഇയാളുടെ സഹപ്രവർത്തകയും സഹസംവിധായികയുമായ ജയജ്യോതി എന്നിവരാണ് അറസ്‌റ്റിലായവർ. മുന്നൂറിലധികം യുവതികളുടെ അശ്ളീല ദൃശ്യങ്ങൾ ഇവർ ഇങ്ങനെ പകർത്തിയിട്ടുണ്ട്. യുവതികളെ കാമറയ്‌ക്ക് മുന്നിലെത്തിച്ചിരുന്നത് വിരുദു നഗർ രാജാപാളയം സ്വദേശിനിയായ ജയജ്യോതിയാണ്.

സഹനടിയെ ആവശ്യമുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയാണ് യുവതികളെ ചൂഷണത്തിന് ഇരയാക്കിയത്. സേലം ട്രാഫിക് സർക്കിളിൽ ഇയാളുടെ സ്‌റ്റുഡിയോയിൽ അഭിനയ മോഹവുമായെത്തിയ ഇരുമ്പപാളയം സ്വദേശിനിയോട് മൂന്ന് മാസത്തിന് ശേഷമേ പുതിയ സിനിമ ആരംഭിക്കുകയുള്ളൂവെന്നും അതുവരെ ഓഫീസ് ജോലി ചെയ്യാനും വേൽസത്തിരിയൻ ആവശ്യപ്പെട്ടു. മൂന്ന് മാസമായിട്ടും ശമ്പളം ലഭിച്ചില്ല. ശമ്പളം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യുവതി അവിടെയെത്തിയപ്പോൾ അശ്ളീല ചിത്രനിർമ്മാണം നടക്കുന്നതായി കണ്ടു. തുടർന്ന് ശൂരമംഗലം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ റെയ്‌ഡിൽ ഹാർഡ് ഡിസ്കിൽ 300ലധികം യുവതികളുടെ അശ്ളീല വീഡിയോയും ഫോട്ടോകളും കണ്ടെത്തി. ഇവ ഷൂട്ട് ചെയ്ത ക്യാമറയും ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തു.

യുവതികളെ ശരീരം മറയാത്ത വിധത്തിലുള്ള ചെറിയ ഉടുപ്പ് ധരിപ്പിച്ച രംഗങ്ങളും കുളിമുറി രംഗങ്ങളും ഷൂട്ട് ചെയ്യും. തയ്യാറായില്ലെങ്കിൽ ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുന്നതാണ് രീതി. ഇത് ചെയ്‌തിരുന്നത് സഹസംവിധായികയായ ജയജ്യോതിയാണ്. കെണിയിൽ പെട്ട പെൺകുട്ടികളെ കണ്ടെത്തി രഹസ്യമൊഴിയെടുക്കാനുള‌ള ശ്രമം പൊലീസ് ആരംഭിച്ചു. ഇതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →