ഉദ്ധവിനെപാഠം പഠിപ്പിക്കും: അമിത് ഷാ

മുംബൈ: മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ ബി.ജെ.പിയെ വഞ്ചിച്ചെന്നും അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഷ്ട്രീയത്തില്‍ വഞ്ചനയൊഴികെ, എന്തും സഹിക്കുമെന്നു ഷാ വ്യക്തമാക്കി. മുംബൈയില്‍ ബി.ജെ.പി. നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ശിവസേനയിലെ പിളര്‍പ്പിനു കാരണം അധികാരത്തോടുള്ള ഉദ്ധവിന്റെ ആര്‍ത്തിയാണെന്നു ഷാ കുറ്റപ്പെടുത്തി. ഉദ്ധവ് ചതിച്ചതു ബി.ജെ.പിയെ മാത്രമല്ല, ശിവസേനയുടെ ആശയങ്ങളെയുമാണ്. മഹാരാഷ്ട്രയുടെ ജനവിധിയെ അദ്ദേഹം അപമാനിച്ചു. ശിവസേനയിലെ വിമതനീക്കത്തിലോ ഉദ്ധവ് സര്‍ക്കാരിന്റെ പതനത്തിലോ ബി.ജെ.പിക്കു പങ്കില്ലെന്നും ഷാ വ്യക്തമാക്കി.

ഉദ്ധവിനു ബി.ജെ.പി. ഒരിക്കലും മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നില്ലെന്നു ഷാ ആവര്‍ത്തിച്ചു. ബി.ജെ.പിക്കു തുറന്ന രാഷ്ട്രീയസമീപനമാണുള്ളത്. രാഷ്ട്രീയത്തില്‍ വഞ്ചന കാട്ടുന്നവര്‍ ശിക്ഷിക്കപ്പെടണം.ബ്രിഹാന്‍ മുംെബെ കോര്‍പറേഷന്‍ (ബി.എംസി) തെരഞ്ഞെടുപ്പില്‍ 150 സീറ്റ് (മിഷന്‍ 150) നേടിക്കൊണ്ടാകണം അതു നടപ്പാക്കേണ്ടതെന്നും ഷാ നേതാക്കളെ ഓര്‍മിപ്പിച്ചു. രാജ്യത്തെ ഏറ്റവും സമ്പന്നമായ തദ്ദേശസ്വയംഭരണസ്ഥാപനമാണു ബ്രിഹാന്‍ മുംെബെ കോര്‍പറേഷന്‍. അവിടെ അധികാരം പിടിക്കാന്‍ ബി.ജെ.പി. കാലങ്ങളായി പരിശ്രമിച്ചുവരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്, ബി.എം.സി. തെരഞ്ഞെടുപ്പില്‍ 150 സീറ്റ് നേടുകയാണു ബി.ജെ.പിയും ‘യഥാര്‍ത്ഥ’ ശിവസേനയും (മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ നയിക്കുന്ന വിഭാഗം) ഉള്‍പ്പെട്ട സഖ്യത്തിന്റെ ലക്ഷ്യമെന്നു ഷാ പ്രഖ്യാപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →