തിരുവനന്തപുരം: മദ്യപിച്ച് വാഹനാപകടത്തിൽ പരിക്ക് പറ്റിയ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ കനിവ് 108 ആംബുലൻസ് വനിതാ ജീവനക്കാരിക്ക് നേരെ രോഗിയുടെ ആക്രമണം. 03/08/22 ബുധനാഴ്ച ഉച്ചയ്ക്ക് 2.45 നാണ് വെഞ്ഞാറമൂട് വേളാവൂരിന് സമീപം വാഹനാപകടത്തിൽ ഒരാൾക്ക് പരിക്കുപറ്റിയതായുള്ള സന്ദേശം കനിവ് 108 ആംബുലൻസ് കൺട്രോൾ റൂമിൽ ലഭിക്കുന്നത്.
തുടർന്ന് കന്യാകുളങ്ങര സർക്കാർ ആശുപത്രി കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന കനിവ് 108 ആംബുലൻസ് സംഭവസ്ഥലത്തെത്തി. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ അമലാദേവി നടത്തിയ പരിശോധനയിൽ അപകടത്തിൽ പെട്ട വ്യക്തി മദ്യപിച്ചിട്ടുള്ളതായും, ഇയാൾക്ക് പരിക്കുള്ളതായും മനസ്സിലാക്കി ഉടൻതന്നെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു.
എന്നാൽ ഇദ്ദേഹം ആംബുലൻസിനുള്ളിൽ വച്ച് അക്രമാസക്തനാകുകയും ഇയാൾക്ക് പ്രഥമ ശുശ്രൂഷ നൽകുകയായിരുന്ന എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ അമലാദേവിയെ മർദ്ദിക്കുകയും ആയിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച രോഗി ആംബുലൻസിന് സ്ട്രക്ചർ തകർക്കുകയും ചെയ്തു. ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് ടെക്നീഷ്യൻ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്.

