കൊച്ചി :പ്രോട്ടോക്കോൾ ലംഘനം നടത്തിയത് കെ ടി ജലീൽ മാത്രമല്ല. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും മന്ത്രിമാരായിരുന്ന കെ ടി ജലീലും, കടകംപള്ളി സുരേന്ദ്രനും, കാന്തപുരം എപി അബൂബക്കർ മുസ്ലിയാരും പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടുണ്ട്. കെ ടി ജലീൽ യുഎഇ കോൺസുൽ ജനറലുമായി നിരവധി തവണ അടച്ചിട്ട മുറിയിൽ സംസാരിച്ചിരുന്നുവെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
എൻ ഐ എ റെയ്ഡിൽ പിടിച്ചെടുത്ത ഐ ഫോൺ വിട്ടു കിട്ടണമെന്ന് സ്വപ്ന സുരേഷ്. ഈ ആവശ്യം ഉന്നയിച്ച് ഉടൻ കോടതിയെ സമീപിക്കും. റെയ്ഡിൽ പിടിച്ചെടുത്ത ഫോണുകളിൽ ഒന്ന് മഹസറിൽ രേഖപ്പെടുത്താതെ മുക്കിയെന്നായിരുന്നു സ്വപ്നയുടെ ആരോപണം. മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരായ തെളിവുകൾ ഈ ഫോണിൽ ഉണ്ടെന്നാണ് സ്വപ്ന അവകാശപ്പെടുന്നത്.
മന്ത്രിയെ പ്രോട്ടോക്കോൾ പഠിപ്പിക്കേണ്ട ചുമതല തനിക്കാണെന്ന് അറിഞ്ഞിരുന്നില്ല. പ്രോട്ടോകോൾ ലംഘനം എല്ലാവരും നടത്തിയതാണ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പ്രോട്ടോക്കോൾ ലംഘിച്ചതിന്റെ തെളിവുകൾ ശേഖരിക്കുകയാണ്. തന്റെ ഫോണിൽ ഉണ്ടായിരുന്ന വിവരം എൻഫോഴ്സ്മെന്റ് അടക്കമുള്ള ഏജൻസികൾ നശിപ്പിച്ചു. ഇവയിൽ പലതും ശേഖരിക്കാനുള്ള ശ്രമത്തിലാണ്.
ബംഗളൂരുവിൽ സ്വപ്ന സുരേഷ് പിടിയിലായതിന് പുറകെ തിരുവനന്തപുരത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ എൻ ഐ എ സ്വപ്നയുടെ ഫോണുകൾ പിടിച്ചെടുത്തിരുന്നു. ഇങ്ങനെ പിടിച്ചെടുത്ത ഫോണുകളിൽ ഒരു ഐ ഫോൺ മഹസർ രേഖയിൽ ഉൾപ്പെടുത്താതെ മുക്കിയെന്നാണ് സ്വപ്ന ആരോപിക്കുന്നത്. സ്വർണ്ണക്കടത്തിൽ ശിവശങ്കറും താനും നടത്തിയ സംഭാഷണങ്ങളും മുഖ്യമന്ത്രി അടക്കമുള്ളവരുടെ പങ്കും തെളിയിക്കാനുള്ള നിർണ്ണായക വാട്ട്സ് ആപ് ചാറ്റുകളും ഇമെയിൽ രേഖകളും ഈ ഫോണിൽ ഉണ്ടെന്നാണ് സ്വപ്ന പറയുന്നത്
ഇക്കാര്യം ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്. ഈ ഫോൺ ഹാജരാക്കാൻ എൻഐഎയ്ക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് അടുത്ത ദിവസം സ്വപ്ന എൻഐഎ കോടതിയെ സമീപിക്കും.കാണാതായ ഐ ഫോണിൻറെ കോഡ് അടക്കമുള്ള രേഖകൾ ലഭിച്ചാൽ ഉടൻ കോടതിയിൽ ഹർജി നൽകും
തന്നെ കാണാനെത്തിയ ഘട്ടത്തിൽ എം ശിവശങ്കർ ഈ ഫോൺ ഉപയോഗിച്ച് പുതിയ ഇ മെയിൽ ഐഡിയുണ്ടാക്കി കോൺസുൽ ജനറലിനടക്കം ഇ മെയിലുകൾ അയച്ചിട്ടുണ്ടെന്നും പലതിനും ഇതിൽ മറുപടി എത്തിയിട്ടുണ്ടെന്നും സ്വപ്ന പറയുന്നുണ്ട്.ഫോൺ ലഭിച്ചാൽ ഈ രേഖകൾ വീണ്ടെടുക്കാനാകും. എന്നാൽ തെളിവ് പുറത്ത് വരാതിരിക്കാൻ ഉദ്യോഗസ്ഥർ ഫോൺ മനപ്പൂർവ്വം മാറ്റിയതാണെന്നും സ്വപ്ന ആരോപിക്കുന്നു. സ്വപ്നയുടെ ആരോപണങ്ങളോട് എൻഐഎ അധികൃതർ പ്രതികരിച്ചിട്ടില്ല
സ്വർണക്കടത്തിലും അതുമായി ബന്ധപ്പെട്ട കേസുകളിലും താൻ ക്ലീൻ ചിറ്റ് നൽകിയെന്ന കെ ടി ജലീലിന്റെ വാദം തെറ്റാണെന്ന് സ്വപ്ന സുരേഷ്. താൻ നൽകിയ സത്യവാങ്മൂലം ആവർത്തിച്ച് വായിച്ചാൽ കെ ടി ജലീലിന് ഇക്കാര്യം മനസിലാകും. അറബ് ഭരണാധികാരികളെയും രാഷ്ട്രങ്ങളെയും സുഖിപ്പിക്കാനായിരുന്നു ജലീലിന്റെ ശ്രമം. ജലീൽ മാത്രമല്ല പ്രോട്ടോക്കോൾ ലംഘിച്ചതെന്നും സ്വപ്ന പറഞ്ഞു.
ഗൾഫിലെ മലയാളികളുടെ മരണത്തെ കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ അതിന്റെ പേരിൽ പത്രസ്ഥാപനത്തിന്റെ പ്രവർത്തനം തടസപ്പെടുത്താനായിരുന്നു ജലീലിന്റെ ശ്രമം. ജലീൽ എന്തും ചെയ്യാൻ കഴിയുന്നയാളായിരുന്നു. ഫിലോസഫിയിൽ ഡോക്ടറേറ്റ് എടുത്ത ജലീലിന് എത്രത്തോളം ഇംഗ്ലീഷ് അറിയാമെന്ന് ഇന്നലെ മനസിലായി. താൻ സത്യവാങ്മൂലത്തിൽ പറഞ്ഞത് ഒന്നോ രണ്ടോ മൂന്നോ തവണ ആവർത്തിച്ച് വായിച്ച് അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മനസിലാക്കാൻ ജലീൽ ശ്രമിക്കണം.
കെ ടി ജലീൽ തന്നോട് ചാറ്റ് ചെയ്തത് സ്പേസ് പാർക്കിലെ ജീവനക്കാരിയായിരിക്കെയാണ്. അല്ലാതെ യുഎഇ കോൺസുലേറ്റ് ജനറലിന്റെ പിഎ ആയിരിക്കുമ്പോഴല്ല. കെ ടി ജലീൽ താനുമായുള്ള വ്യക്തിപരമായ ബന്ധം മുതലാക്കുകയായിരുന്നു. ഒരുപാട് ചോദ്യങ്ങൾക്ക് കെടി ജലീൽ ഉത്തരം നൽകേണ്ടി വരുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു

