കൊച്ചി: കേരളത്തിൽ റോഡിനുള്ള പണം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സ്ഥിതിയാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. സംസ്ഥാനത്ത് റോഡുകളിലെ കുഴിയടക്കണമെങ്കിൽ കെ റോഡ് എന്ന് ആക്കണമോയെന്ന് കേരള ഹൈക്കോടതിയുടെ ചോദ്യം. നല്ല റോഡ് ജനങ്ങളുടെ അവകാശമാണ്. കൊച്ചി കോർപറേഷൻ പരിധിയിലേതടക്കം നിരവധി റോഡുകൾ പൊട്ടിപ്പൊളിഞ്ഞത് സംബന്ധിച്ച ഹർജികൾ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ വിമർശനം.
ആറ് മാസത്തിനകം റോഡുകൾ തകർന്നാൽ ഉദ്യോഗസ്ഥർക്കും കരാറുകാരനുമെതിരെ നടപടിയെടുക്കണം. വിജിലൻസ് അന്വേഷിക്കണം. ഒരു വർഷത്തിനുളളിൽ വകുപ്പുതല ആഭ്യന്തര അന്വോഷണം പൂർത്തിയാക്കണം. ഉത്തരവാദികളായവർക്കെതിരെ നിയമപരമായ നടപടിയുണ്ടാകണം. റോഡ് അറ്റകുറ്റപ്പണിക്കുളള പണം ഇപ്പോൾ വകമാറ്റുകയാണ്. ഇത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് റോഡ് അപകടങ്ങൾ ദിവസം തോറും കൂടിവരുന്നു. ഇതിങ്ങനെ അനുവദിക്കാനാകില്ല. പല തവണ റോഡുകളുടെ അറ്റകുറ്റ പണി തീർക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഒന്നും നടന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. കെ റോഡ് എന്ന് പേര് മാറ്റിയാലേ അറ്റകുറ്റപ്പണി നടത്തൂ എന്നാണോ സർക്കാർ നിലപാടെന്നും കോടതി പരിഹാസത്തോടെ ചോദിച്ചു. എഞ്ചിനീയർമാർ കാറിൽ നിന്നിറങ്ങി റോഡിലൂടെ നടന്ന് പോകണം. അപ്പോൾ മാത്രമേ അതിൻറെ ബുദ്ധിമുട്ട് മനസിലാകൂ. മഴക്കാലത്ത് കുഴികൾ പോലും കാണാൻ പറ്റാത്ത നിലയിലാണ്. കുഴികളിൽ വീണ് അപകടങ്ങൾ പതിവാകുമ്പോഴും റോഡ് നന്നാക്കാൻ നടപടിയില്ല.
എന്നാൽ സംസ്ഥാന റോഡുകൾ നന്നാക്കാൻ വേഗത്തിലുളള നടപടി സ്വീകരിച്ചുവരികയാണെന്ന് സർക്കാർ മറുപടി നൽകി. 2022 ആഗസ്റ്റ് ഒന്നിന് കേസ് വീണ്ടും പരിഗണിക്കാൻ മാറ്റി.

