തിരുവനന്തപുരം: കേരളത്തിൽ മങ്കിപോക്സെന്ന് സംശയം. വിദേശത്തുനിന്നും എത്തിയ ഒരാൾക്കാണ് മങ്കിപോക്സ് ബാധ സംശയിക്കുന്നത്. നാല് ദിവസം മുൻപാണ് ഇയാൾ യുഎഇയിൽ നിന്നും കേരളത്തിലേക്ക് എത്തിയത്. യുഎഇയിൽ ഇദ്ദേഹവുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന ഒരാൾക്ക് മങ്കിപോക്സ് ബാധ സ്ഥിരീകരിച്ചതോടെ ഇദ്ദേഹം ഇവിടെ പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. പനിയും, വസൂരിക്ക് സമാനമായ കുരുക്കളുമാണ് മങ്കീ പോക്സിന്റെ പ്രധാന ലക്ഷണം. നിലവിൽ വിദേശത്തുനിന്നും വന്നയാൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ട് .
പ്രാഥമിക പരിശോധനയിൽ മങ്കി പോക്സ് ആണെന്ന് സംശയം തോന്നിയതിനെ തുടർന്നാണ് ഇയാളെ കോറന്റൈനിൽ പ്രവേശിപ്പിക്കുകയും ചികിത്സ നൽകുകയും ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചത്. രോഗിയുടെ സാമ്പിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും പരിശോധന ഫലം വന്ന ശേഷം ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിടുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. രോഗിയുടെ വീട്ടുകാരെ പ്രത്യേകം നിരീക്ഷണത്തിലേക്ക് മാറ്റിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും ശരീരശ്രവങ്ങളിൽ നിന്നും പടരാൻ സാധ്യതയുള്ള രോഗമാണ് മങ്കി പോക്സ്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളികളുടെ ഫലം വൈകിട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മങ്കീ പോക്സ് ബാധിതരിൽ മരണനിരക്ക് വളരെ കുറവാണെന്നും അപകട സാധ്യത ഇല്ലെന്നും വളരെ അടുത്ത ആളുകളുമായി കോൺടാക്ട് ഉണ്ടെങ്കിൽ മാത്രമേ ഈ രോഗം പടരൂവെന്നും മന്ത്രി വിശദീകരിച്ചു.

