കൽപ്പറ്റ: വാഹനപരിശോധനയ്ക്കിടെ പൊലീസിനുനേരെ കൈയേറ്റശ്രമം നടത്തിയെന്ന കേസിൽ യുവാവിനെ പനമരം പൊലീസ് അറസ്റ്റ് ചെയ്തു. നീർവാരം സ്വദേശി വെട്ടുപാറപ്പുറത്ത് ശ്രീജിത്ത് (42) ആണ് അറസ്റ്റിലായത്. 2022 ജൂൺ 27 തിങ്കളാഴ്ച വൈകീട്ട് ആറരയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
നീർവാരം പുഞ്ചവയൽ ഭാഗത്ത് വാഹനപരിശോധന നടത്തുകയായിരുന്നു പനമരം പൊലീസ്. ഈ സമയം ഇതുവഴി സഹോദരൻ രഞ്ജിത്തിനോടൊപ്പം ബൈക്കിൽ വന്ന ശ്രീജിത്തിനോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇതിന് തയ്യാറാവാതെ ഓടിച്ചുപോയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഇവരെ പിന്തുടർന്ന് ഇവരുടെ വീടിന് മുമ്പിലെത്തിയെങ്കിലും പൊലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നാണ് പരാതി. രണ്ടുപേരും ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നാണ് പരാതി.
സംഭവത്തിൽ പൊലീസുകാരന് പരിക്കേറ്റതായും പരാതിയിൽ പറയുന്നു. വലതുകൈയുടെ പെരുവിരലിന് പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ ചികിത്സതേടിയിരുന്നു. പിന്നീട് പനമരം പൊലീസ് ഇരുവരുടെയും പേരിൽ കേസ് രജിസ്റ്റർചെയ്തു. ഇന്നലെ തന്നെ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും രജ്ഞിത്തിനെ പിടികൂടാനായില്ല. ഇരുവരും ഡി വൈ എഫ് ഐ പ്രവർത്തകരാണെന്ന് പൊലീസ് നൽകുന്ന വിവരം

