ചെങ്ങന്നൂർ: ബിജെപിയുടെ സിൽവർ ലൈൻ വിരുദ്ധ പദയാത്ര ചെങ്ങന്നൂർ മുളക്കുഴയിൽ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാന്റെ നാടായ കൊഴുവല്ലൂരിലാണ് സമാപനം. കരുണ പാലിയേറ്റീവ് കെയർ മന്ത്രി സജി ചെറിയാന്റെ പൊയ്മുഖമെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു.
കരുണക്ക് കിട്ടുന്നത് മുഴുവൻ സജി ചെറിയാനും സംഘവും കൊള്ള അടിക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. പേരിൽ മാത്രമാണ് കരുണ ഉള്ളതെന്നും ബാക്കി എല്ലാം തട്ടിപ്പ് ആണെന്നും എല്ലാം അഴിമതി നടത്താൻ ഉള്ള വഴികളാണെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു. സജി ചെറിയാൻ ജനങ്ങളോട് കള്ളം പറയുകയാണ്, 32 ലക്ഷം രൂപയുടെ സ്വത്ത് ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞു, എന്നൽ അത് കളവ് ആണെന്ന് പിന്നിട് തെളിഞ്ഞെന്നും സുരേന്ദ്രൻ ചൂണ്ടികാട്ടി.
കെ.റയിൽ എംഡി റയിൽവേയിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയതാണെന്ന് മറക്കരുതെന്നും ജനങ്ങളെ ദ്രോഹിച്ചാൽ തിരിച്ചു വിളിക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. കൊഴുവല്ലൂരിലെ സമര നേതാവ് സിന്ധു ജെയിംസിനെ വേദിയിൽ ആദരിച്ചു. ആയിരക്കണക്കിന് പ്രവർത്തകരാണ് പദയാത്രയിൽ പങ്കെടുത്തത്.കേരളത്തിലെ റവന്യൂ മന്ത്രി കെ രാജന് വെളിവില്ലെന്ന പരാമർശവും ചെങ്ങന്നൂർ മുളക്കുഴയിൽ നടത്തിയ കെ റെയിൽ വിരുദ്ധ പദയാത്ര ഉദ്ഘാടനം ചെയ്യവേ സുരേന്ദ്രൻ നടത്തി.

