ന്യൂഡൽഹി: കൊവിഡ് നിയന്ത്രണങ്ങളുടെ കാര്യത്തിൽ എന്തൊക്കെ ഇളവുകൾ നൽകാമെന്നതിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം. ജില്ലാ അടിസ്ഥാനത്തിൽ കൊവിഡ് നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും തുടരും. കൊവിഡ് പോരാട്ടത്തിലെ നേട്ടങ്ങൾ നഷ്ടപ്പെടുത്താതെ നോക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി.
മാസ്ക്, സാമൂഹിക അകലം തുടങ്ങിയ കൊവിഡ് നിർദേശങ്ങൾ പാലിക്കണം. നിരന്തരം കൊവിഡ് അവലോകനം നടത്തണമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം. അവലോകനത്തിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം ഇളവുകൾ നൽകേണ്ടത്. കച്ചവടം ഉൾപ്പടെ സാമ്പത്തിക കാര്യങ്ങൾ തുടരാം. കല്യാണം, ഉത്സവം, കലാ കായിക പരിപാടികൾ ഉൾപ്പടെയുള്ള ആൾക്കൂട്ടങ്ങൾ അനുവദിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
അന്തർ സംസ്ഥാന യാത്രകൾ, സിനിമ തിയ്യേറ്ററുകൾ, മാളുകൾ ഒന്നിനും നിയന്ത്രണങ്ങൾ ഇല്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തനം തുടരാം. എന്നാൽ പ്രാദേശിക സ്ഥിതി അനുസരിച്ചു സംസ്ഥാനങ്ങൾ തീരുമാനം എടുക്കണം എന്നും ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കും കിടക്കകളുടെ എണ്ണവും കണക്കിൽ എടുത്ത് വേണം ഇളവുകൾ അനുവദിക്കാൻ. കൊവിഡ് പരിശോധന അടക്കം അഞ്ചു ചട്ടങ്ങളും കൃത്യമായി തുടരണമെന്നും നിർദ്ദേശമുണ്ട്. മാസ്‌കും സാമൂഹ്യ അകലവും ഉൾപ്പടെ മാനദണ്ഡങ്ങൾ തുടരണം.
കൊവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കാൻ ദുരന്ത നിവാരണ നിയമം പ്രയോഗിക്കുന്നത് അവസാനിപ്പിക്കാമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാവിലെ സംസ്ഥാനങ്ങൾക്ക് നൽകിയ നിർദേശം. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ വിശദമായ നിർദ്ദേശങ്ങൾ വരുന്നത്. മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കുന്നതടക്കം ഇത് വഴി ഒഴിവാക്കാവുന്നതാണ്. മാസ്ക് പൂർണ്ണമായും മാറ്റാൻ അല്ല നിർദ്ദേശമെന്ന് കേന്ദ്രം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

