റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹിമാചല്‍ പ്രദേശ് ആഗോള നിക്ഷേപക സംഗമത്തിന്റെ രണ്ടാം പ്രാരംഭപ്രവര്‍ത്തന ചടങ്ങില്‍ പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിച്ചു

December 27, 2021 - 8:36 pm

ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ ഇന്ന് നടന്ന ഹിമാചല്‍ പ്രദേശ് ആഗോള നിക്ഷേപക സംഗമത്തിന്റെ രണ്ടാം പ്രാരംഭപ്രവര്‍ത്തന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ധ്യക്ഷത വഹിച്ചു. ഏകദേശം 28,000 കോടി രൂപയുടെ പദ്ധതികളിലൂടെ ഈ മേഖലയിലെ നിക്ഷേപത്തിന് സംഗമം ഉത്തേജനം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹം11,000 കോടി രൂപയുടെ ജലവൈദ്യുത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. രേണുകാജി അണക്കെട്ട് പദ്ധതി, ലുഹ്‌രി ജലവൈദ്യുത പദ്ധതിയുടെ ഒന്നാം ഘട്ടം, ധൗലസിദ്ധ് ജലവൈദ്യുത പദ്ധതി എന്നിവയാണ് ജലവൈദ്യുത പദ്ധതികളില്‍ ചിലത്. സാവ്ര-കുഡ്ഡു ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍, ശ്രീ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ശ്രീ ജയ് റാം താക്കൂര്‍, കേന്ദ്ര മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, ഹിമാചല്‍ പ്രദേശുമായുള്ള വൈകാരിക ബന്ധം അനുസ്മരിച്ച പ്രധാനമന്ത്രി, തന്റെ ജീവിതത്തില്‍ ഈ സംസ്ഥാനവും മലനിരകളും വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും പറഞ്ഞു. നാല് വര്‍ഷത്തെ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന് ഹിമാചല്‍ പ്രദേശിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഈ നാല് വര്‍ഷത്തിനുള്ളില്‍, സംസ്ഥാനം മഹാമാരി വെല്ലുവിളിയെ അഭിമുഖീകരിക്കുകയും വികസനത്തിന്റെ ഉയരങ്ങള്‍ കീഴടക്കുകയും ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. ”ഹിമാചല്‍ പ്രദേശിലെ ജനങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ജയ് റാം ജിയും അദ്ദേഹത്തിന്റെ ശുഷ്‌കാന്തിയുള്ള സംഘവും ഒരു സാദ്ധ്യതയും ഉപേക്ഷിച്ചില്ല”, പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

രാജ്യത്തെ ജനങ്ങളുടെ ജീവിതം സുഗമമാക്കുന്നതാണ് പ്രഥമ പരിഗണന നല്‍കുന്ന കാര്യങ്ങളിലൊന്നെന്നും വൈദ്യുതി ഇതില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പരിസ്ഥിതി സൗഹൃദ വികസനത്തിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് ഇന്ന് ആരംഭിച്ച ജലവൈദ്യുത പദ്ധതികള്‍. ”ഗിരി നദിയിലെ ശ്രീ രേണുകാജി അണക്കെട്ട് പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ വലിയൊരു പ്രദേശത്തിന് നേരിട്ട് പ്രയോജനം ലഭിക്കും. ഈ പദ്ധതിയില്‍ നിന്ന് എന്ത് വരുമാനം ഉണ്ടായാലും അതിന്റെ വലിയൊരു ഭാഗം ഇവിടുത്തെ വികസനത്തിനും ചെലവഴിക്കും”, പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

നവ ഇന്ത്യയുടെ മാറിയ പ്രവര്‍ത്തന ശൈലി പ്രധാനമന്ത്രി ആവര്‍ത്തിച്ചു. തങ്ങളുടെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങള്‍ ഇന്ത്യ കൈവരിക്കുന്നതിന്റെ വേഗതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ”2030 ഓടെ നമ്മുടെ സ്ഥാപിത വൈദ്യുതശേഷിയുടെ 40% ഫോസില്‍ ഇതര ഊര്‍ജ്ജ സ്രോതസുകളില്‍ നിന്നാകണമെന്ന് 2016ല്‍ ഇന്ത്യ ലക്ഷ്യം വച്ചു. എന്നാല്‍ ഈ വര്‍ഷം നവംബറില്‍ തന്നെ ആ ലക്ഷ്യം കൈവരിക്കാനായതില്‍ ഓരോ ഇന്ത്യാക്കാരനും ഇന്ന് അഭിമാനിക്കുകയാണ്”. അദ്ദേഹം സൂചിപ്പിച്ചു. പ്രധാനമന്ത്രി തുടര്‍ന്നു,” പരിസ്ഥിതി സംരക്ഷിക്കുന്നതിനൊപ്പം നമ്മുടെ രാജ്യം എങ്ങനെ വികസനം ത്വരിതപ്പെടുത്തുന്നു എന്നതിന് ലോകം മുഴുവന്‍ ഇന്ത്യയെ പ്രശംസിക്കുകയാണ്. സൗരോര്‍ജ്ജം മുതല്‍ ജലവൈദ്യുതി വരെ, പവനോര്‍ജ്ജം മുതല്‍ ഹരിത ഹൈഡ്രജന്‍ വരെ, പുനരുപയോഗ ഊര്‍ജത്തിന്റെ എല്ലാ വിഭവങ്ങളും പൂര്‍ണ്ണമായി ഉപയോഗിക്കുന്നതിന് രാജ്യം നിരന്തരമായി പ്രവര്‍ത്തിക്കുകയാണ്”, പ്രധാനമന്ത്രി അറിയിച്ചു.

ഏകോപയോഗ പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനം എന്ന തന്റെ വിഷയത്തിലേക്ക് പ്രധാനമന്ത്രി മടങ്ങിവന്നു. പ്ലാസ്റ്റിക്ക് മൂലം മലനിരകള്‍ക്കുണ്ടാകുന്ന നാശത്തെക്കുറിച്ച് ഗവണ്‍മെന്റ് ജാഗരൂകമാണെന്ന് അദ്ദേഹം പറഞ്ഞു. ഏകോപയോഗ പ്ലാസ്റ്റിക്കിനെതിരെ രാജ്യവ്യാപകമായി നടത്തുന്ന സംഘടനപ്രവര്‍ത്തനത്തിനൊപ്പം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിലും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ”ഹിമാചല്‍ ശുചിയായി പ്ലാസ്റ്റിക്കില്‍ നിന്നും മറ്റ് മാലിന്യങ്ങളില്‍ നിന്നും മുക്തമായി സൂക്ഷിക്കുന്നതില്‍ വിനോദസഞ്ചാരികള്‍ക്കും വലിയ ഉത്തരവാദിത്തമുണ്ട്. പ്ലാസ്റ്റിക് എല്ലായിടത്തും വ്യാപിക്കുകയാണ്, പ്ലാസ്റ്റിക് നദികളിലേക്ക് പോകുകയാണ്, ഹിമാചലിന് അത് ഉണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ തടയാന്‍ നമ്മള്‍ ഒരുമിച്ച് ശ്രമിക്കേണ്ടതുണ്ട്” പെരുമാറ്റത്തില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയെ സ്പര്‍ശിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു.

ഹിമാചല്‍ പ്രദേശിലെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയുടെ വളര്‍ച്ചയെ പ്രധാനമന്ത്രി പ്രശംസിച്ചു. ”ഇന്ത്യയെ ഇന്ന് ലോകത്തിന്റെ ഫാര്‍മസി എന്ന് വിളിക്കുന്നുവെങ്കില്‍, അതിന് പിന്നിലെ ശക്തി ഹിമാചല്‍ പ്രദേശാണ്. കൊറോണ ആഗോള മഹാമാരിയുടെസമയത്ത് ഹിമാചല്‍ പ്രദേശ് മറ്റ് സംസ്ഥാനങ്ങളെ മാത്രമല്ല മറ്റ് രാജ്യങ്ങളെയും സഹായിച്ചിട്ടുണ്ട്” അദ്ദേഹം പറഞ്ഞു.

”പ്രായപൂര്‍ത്തിയായ തങ്ങളുടെ മുഴുവന്‍ പൗരന്മാര്‍ക്കും വാക്‌സിന്‍ നല്‍കുന്നതില്‍ ഹിമാചല്‍ ബാക്കിയുള്ളവരെ നിഷ്പ്രഭരാക്കി. ഇവിടെ ഗവണ്‍മെന്റിലുള്ളവര്‍ രാഷ്ട്രീയ സ്വാര്‍ത്ഥതയില്‍ മുങ്ങിയിട്ടില്ല, മറിച്ച് ഹിമാചലിലെ ഓരോ പൗരനും എങ്ങനെ വാക്‌സിന്‍ ലഭ്യമാക്കാം എന്നതിലാണ് തങ്ങളുടെ മുഴുവന്‍ ശ്രദ്ധയും അര്‍പ്പിച്ചിരിക്കുന്നത്” സംസ്ഥാനത്തിന്റെ മികച്ച പ്രകടനത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു.

പെണ്‍കുട്ടികളുടെ വിവാഹപ്രായം മാറ്റാനുള്ള ഗവണ്മെന്റിന്റെ  സമീപകാല തീരുമാനം പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ” ആണ്‍മക്കളെ വിവാഹം കഴിയ്ക്കാന്‍ അനുവദിക്കുന്ന അതേ പ്രായമായിരിക്കണം നമ്മുടെ പെണ്‍മക്കളുടെ വിവാഹപ്രായവും എന്ന് ഞങ്ങള്‍ തീരുമാനിച്ചു. പെണ്‍മക്കളുടെ വിവാഹപ്രായം 21 വയസ്സായി ഉയര്‍ത്തുമ്പോള്‍ അവര്‍ക്ക് പഠിക്കാന്‍ പൂര്‍ണ്ണസമയം ലഭിക്കുകയും അവര്‍ക്ക് അവരുടെ ജീവിതഗതി ഉണ്ടാക്കാന്‍ സാധിക്കുകയും ചെയ്യും”, പ്രധാനമന്ത്രി പറഞ്ഞു.

പുതിയ വാക്‌സിനേഷന്‍ വിഭാഗങ്ങള്‍ സംബന്ധിച്ച അടുത്തിടെ നടത്തിയ പ്രഖ്യാപനങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. എല്ലാ ആവശ്യങ്ങളും കണക്കിലെടുത്തുകൊണ്ട് അതീവ ജാഗ്രതയോടെയും മുന്‍കരുതലോടെയുമാണ് ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ 15നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പോലും ജനുവരി 3 മുതല്‍ കുത്തിവയ്പ്പ് നല്‍കാനാണ് ഗവണ്മെന്റ്  തീരുമാനം.

കഴിഞ്ഞ രണ്ട് വര്‍ഷമായി കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ നമ്മുടെ ആരോഗ്യ മേഖലയിലെ ആളുകള്‍, മുന്‍നിര പോരാളികള്‍ ഒക്കെയാണ് രാജ്യത്തിന്റെ ശക്തിയായി നിലകൊണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവര്‍ക്ക് മുന്‍കരുതല്‍ ഡോസ് നല്‍കുന്ന പ്രവര്‍ത്തിയും ജനുവരി 10 മുതല്‍ ആരംഭിക്കും. ഗുരുതരമായ രോഗങ്ങളുള്ള 60 വയസ്സിനു മുകളിലുള്ള മുതിര്‍ന്നവര്‍ക്കും ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം മുന്‍കരുതല്‍ ഡോസിനുള്ള സാദ്ധ്യത നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് (എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയൂം പരിശ്രമം) എന്നീ മന്ത്രങ്ങളുമായി പ്രവര്‍ത്തിക്കാന്‍ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി . ”ഓരോ രാജ്യത്തിനും വ്യത്യസ്ത ആശയങ്ങളുണ്ട്, എന്നാല്‍ ഇന്ന് നമ്മുടെ രാജ്യത്തെ ജനങ്ങള്‍ രണ്ട് പ്രത്യയശാസ്ത്രങ്ങളെ വ്യക്തമായി കാണുന്നു. കാലതാമസത്തിന്റെ ഒരു പ്രത്യയശാസ്ത്രവും വികസനത്തിന്റെ മറ്റൊന്നുമാണത്. കാലതാമസത്തിന്റെ പ്രത്യയശാസ്ത്രമുള്ളവര്‍ ഒരിക്കലും മലകളില്‍ താമസിക്കുന്ന ജനങ്ങളെക്കുറിച്ച് ശ്രദ്ധിച്ചിട്ടില്ല”, അദ്ദേഹം പറഞ്ഞു. കാലതാമസത്തിന്റെ ആശയങ്ങള്‍ ഹിമാചലിലെ ജനങ്ങളെ പതിറ്റാണ്ടുകള്‍ കാത്തിരിക്കാന്‍ പ്രേരിപ്പിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതുമൂലം അടല്‍ തുരങ്കത്തിന്റെ പണിയില്‍ വര്‍ഷങ്ങളോളം കാലതാമസമുണ്ടായി. രേണുക പദ്ധതിയും മൂന്ന് പതിറ്റാണ്ട് വൈകി. ഗവണ്‍മെന്റിന്റെ പ്രതിബദ്ധത വികസനത്തില്‍ മാത്രമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അടല്‍ ടണലിന്റെ പണി പൂര്‍ത്തിയായതായും ചണ്ഡീഗഢിനെ മണാലിയും ഷിംലയുമായും ബന്ധിപ്പിക്കുന്ന റോഡ് വീതികൂട്ടിയതായും അദ്ദേഹം പറഞ്ഞു.

നിരവധി പ്രതിരോധ ഉദ്യോഗസ്ഥരുടെ നാടാണ് ഹിമാചല്‍ പ്രദേശ്. പ്രതിരോധ ഉദ്യോഗസ്ഥരുടെയും വിമുക്തഭടന്മാരുടെയും ക്ഷേമത്തിനായി ഗവണ്‍മെന്റ് സ്വീകരിച്ച നടപടികളില്‍ പ്രധാനമന്ത്രി സ്പര്‍ശിച്ചു. ”ഹിമാചല്‍ പ്രദേശിലെ ഓരോ വീട്ടിലും രാജ്യത്തെ സംരക്ഷിക്കുന്ന ധീരരായ പുത്രന്മാരും പുത്രിമാരും ഉണ്ട്. കഴിഞ്ഞ ഏഴു വര്‍ഷമായി രാജ്യത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങളുടെ ഗവണ്‍മെന്റ് നടത്തിയ പ്രവര്‍ത്തനങ്ങളും, സൈനികര്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ക്കായി എടുത്ത തീരുമാനങ്ങളും ഹിമാചലിലെ ജനങ്ങള്‍ക്ക് വളരെയധികം പ്രയോജനം ചെയ്തു”, അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *