തിരുവനന്തപുരം ∙ ഗവ. മെഡിക്കൽ കോളജുകളിലെ സമരത്തിൽ സർക്കാരുമായി വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് പിജി ഡോക്ടർമാർ. ഒരു ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് കാണാൻ പോലും അനുവാദം തരുന്നില്ലെന്നും ഡോക്ടർമാർ ആരോപിച്ചു. സർക്കാർ കറവപ്പശുവിനെപോലെയാണ് തങ്ങളെ കാണുന്നത്.
ജോലിഭാരം കുറയ്ക്കാൻ ജൂനിയർ ഡോക്ടർമാരെ നിയമിക്കാനുള്ള നടപടി പര്യാപ്തമല്ല. സമരത്തിൽ പങ്കെടുക്കു്ന്നവർക്ക് അറ്റൻഡൻസ് നൽകില്ലെന്നും പരീക്ഷ എഴുതിക്കില്ലെന്നുമുള്ള ഭീഷണിയാണ്. പ്രതിബന്ധതയെ ചോദ്യം ചെയ്യേണ്ടെന്നും പ്രതിബന്ധത കാണിക്കേണ്ടത് സർക്കാരാണെന്നും ഡോക്ടർമാർ പറഞ്ഞു.
സമരക്കാരുടെ പ്രധാന ആവശ്യമായ ഒന്നാം വർഷ പിജി പ്രവേശനം വേഗത്തിലാക്കുന്നതിൽ ഒന്നും ചെയ്യാനാകില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിലപാട്. ഇതു സുപ്രീം കോടതിയുടെ പരിഗണിയിലാണെന്ന് മന്ത്രി ആവർത്തിച്ചു. സമരം ചെയ്യുന്ന ഡോക്ടർമാരെ ഹോസ്റ്റലുകളിൽനിന്ന് പുറത്താക്കിയ നടപടി വിവാദമായതോടെ സർക്കാർ പിൻവലിച്ചിരുന്നു. സമരം അവസാനിപ്പിച്ചാൽ മാത്രമെ ചർച്ചയ്ക്കുള്ളൂ എന്ന സമീപമാണ് ആരോഗ്യമന്ത്രിയുടെ ഓഫിസ് സ്വീകരിക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു.



