ജനീവ | ക്രൂയിസ് കപ്പലിൽ റിപ്പോർട്ട് ചെയ്ത ഹന്റാവൈറസ് വ്യാപനത്തിൽ ലോകം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇത് കോവിഡിനെയോ ഇൻഫ്ലുവൻസയോ പോലെ പടരുന്ന ഒന്നല്ലെന്നും ഇതിന്റെ വ്യാപന രീതി തികച്ചും വ്യത്യസ്തമാണെന്നും ഡബ്ല്യു എച്ച് ഒ എപിഡെമിക് ആൻഡ് പാൻഡമിക് മാനേജ്മെന്റ് ഡയറക്ടർ ഡോക്ടർ മരിയ വാൻ കെർഖോവ് അറിയിച്ചു..
എലികളിൽ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പടരുന്നത്
.മുൻപ് അർജന്റീനയിൽ ഉണ്ടായ ആൻഡീസ് വൈറസ് ബാധയ്ക്ക് സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. വൈറസ് ബാധിച്ച വ്യക്തിയുമായി വളരെ അടുത്ത സമ്പർക്കം പുലർത്തുന്നവരിലേക്ക് മാത്രമേ ഇത് പടരാൻ സാധ്യതയുള്ളൂ. നിലവിൽ കപ്പലിലെ യാത്രക്കാർക്കോ ജീവനക്കാർക്കോ രോഗലക്ഷണങ്ങൾ പ്രകടമല്ല. സാധാരണ ഗതിയിൽ എലികളിൽ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പടരുന്നത്. എലികളുടെ വിസർജ്യവുമായോ ഉമിനീരുമായോ സമ്പർക്കമുണ്ടാകുന്നത് വഴി രോഗബാധയുണ്ടാകാം. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഇത് പടരുന്നത് വളരെ അപൂർവ്വമാണെന്നും അതിന് ദീർഘനേരത്തെ അടുത്ത സമ്പർക്കം ആവശ്യമാണെന്നും അധികൃതർ വ്യക്തമാക്കി.
വായുവിലൂടെ പെട്ടെന്ന് പടരുന്ന ഒന്നല്ല ഹന്റാവൈറസ്
കോവിഡിനെ പോലെ വായുവിലൂടെ പെട്ടെന്ന് പടരുന്ന ഒന്നല്ല ഹന്റാവൈറസ്. ആൻഡീസ് സ്ട്രെയിൻ എന്ന വിഭാഗത്തിൽപ്പെട്ട വൈറസാണ് ഇപ്പോൾ കപ്പലിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിന് ആറ് ആഴ്ച വരെ ഇൻകുബേഷൻ പിരീഡ് ഉള്ളതിനാൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെങ്കിലും പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയുണ്ടാക്കില്ലെന്ന് ഡബ്ല്യു എച്ച് ഒ ഡയറക്ടർ ജനറൽ ഡോക്ടർ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു.ഐസൊലേഷൻ, കോൺടാക്റ്റ് ട്രേസിംഗ് തുടങ്ങിയ പ്രതിരോധ നടപടികളിലൂടെ രോഗവ്യാപനം നിയന്ത്രിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.