തൃശൂര്‍: കോടികൾ വില മതിപ്പുള്ളതായി പറയപ്പെടുന്ന ഇരുതല മൂരിയെ വിൽക്കാനെത്തിച്ച നാലുപേർ പിടിയിലായി. സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്താണ് ഇരുതലമൂരി പാമ്ബിനെ വില്ക്കാന് ശ്രമം നടന്നത്. തൃശൂർ ഫോറസ്റ്റ് റേഞ്ച് ഫ്ളയിംഗ് സ്ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്. 25/10/21 തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. സ്വകാര്യ ഹോട്ടലില്‍ ഇരുതലമൂരി പാമ്പിനെ വാങ്ങാന്‍ ഒരു സംഘം ആളുകള്‍ എത്തിയിട്ടുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്ളെയിംഗ് സ്ക്വാഡ് റെയ്ഡ് നടത്തിയത്. ഇരുതല മൂരിയെ ആന്ധ്രാപ്രദേശില്‍ നിന്ന് എത്തിച്ചതാണെന്നാണ് പ്രാഥമിക വിവരം.
അറസ്റ്റിലായവരിൽ രണ്ടുപേർ രണ്ട് തൃശൂര്‍ സ്വദേശികളാണ്. ഒരാള്‍ എറണാകുളം സ്വദേശിയും മറ്റൊരാള്‍ തിരുവനന്തപുരം സ്വദേശിയുമാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഫോറസ്റ്റ് റേഞ്ച് ഫ്ളയിംഗ് സ്ക്വാഡ് പിടിച്ചെടുത്തിട്ടുണ്ട്. നാലുപേര്‍ രക്ഷപ്പെട്ടതായും ഇവര്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചതായും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

