സര്‍ക്കാരിന്‌ കൈമാറിയ ഭൂമിക്ക്‌ വ്യാജ പ്രമാണം ഉണ്ടാക്കിയ കേസില്‍ അന്വേഷണം തുടരാന്‍ സുപ്രീം കോടതി ഉത്തരവ്‌

ന്യൂ ഡല്‍ഹി : ഭൂപരിഷ്‌ക്കരണ നിയമ പ്രകാരം സര്‍ക്കാരിന്‌ കൈമാറിയ ഭൂമി വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം തുടരന്‍ സുപ്രീം കോടതി ഉത്തരവായി. ജസറ്റീസ്‌ എംഎം ഖാല്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. ഈരാറ്റുപേട്ട പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് അന്വേഷണത്തിനുളള ഉത്തരവ്‌.

1972ല്‍ മീനച്ചില്‍ താലൂക്കില്‍ കെവി തോമസ്‌ എന്ന വ്യക്തി ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ പാശ്ചാത്തലത്തില്‍ 550 ഏക്കര്‍ ഭൂമി സര്‍ക്കാരിന്‌ കൈമാറിയിരുന്നു. ഇതില്‍ 23.64 ഏക്കര്‍ ഭൂമി 11 വ്യാജ പ്രമാണങ്ങള്‍ ഉണ്ടാക്കി 1997ല്‍ കൈമാറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ്‌ കേസ്‌. മീനച്ചില്‍ താലൂക്കിലെ തഹസീല്‍ദാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരുന്നത്‌. കെവി തോമസും മൂത്ത മകന്‍ എബ്രാഹം തോമസും മരിച്ചതിനാല്‍ ഇളയ മകന്‍ കെടി തോസിനെതിരെയായിരുന്നു കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരുന്നത്‌.

1997 ല്‍ ഭൂമി വില്‍ക്കാന്‍ ശ്രമിച്ച രേഖകളില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്നും അതിനാല്‍ കേസ്‌ റദ്ദാക്കണമെന്നുമുളള തോമസിന്റെ വാദം അംഗീകരിച്ച ഹൈക്കോടതി കേസ്‌ റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ്‌ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്‌. സര്‍ക്കാര്‍ ഭൂമി നിയമ വിരുദ്ധമായി കൈമാറ്റം ചെയ്യാന്‍ ശ്രമിച്ച സാഹചര്യത്തില്‍ അന്വേഷണം തുടരണമെന്ന്‌ സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്‌റ്റാന്‍റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ ഹാജരായി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →