കൊടകര കുഴല്‍പ്പണക്കേസില്‍ പണമെത്തിയത്‌ സുരേന്ദ്രന്റെ അറിവോടെയെന്ന്‌ കുറ്റപത്രം

തിരുവനന്തപുരം : കൊടകര കുഴല്‍പ്പണ കേസില്‍ പണമെത്തിയത്‌ കെ.സുരേന്ദ്രന്റെയും മറ്റ്‌ രണ്ട്‌ ബിജെപി നേതാക്കളുടെയും അറിവോടെയന്ന്‌ കുറ്റപത്രം. 6.3 കോടി തൃശൂരിലെ ബിജെപി നേതാക്കളെ ഏല്‍പ്പിച്ചു. ധര്‍മരാജന്‍ ഇതിന്‌ മുമ്പും ഇത്തരത്തില്‍ പണം കടത്തിയിരുന്നതായും കുറ്റ പത്രത്തില്‍ പറയുന്നു.

കൊടകര കുഴല്‍പണ കവര്‍ച്ച കേസ്‌ കുറ്റപ്രത്രത്തിന്റെ പകര്‍പ്പ്‌ മാധ്യമങ്ങള്‍ക്ക്‌ ലഭിച്ചു. ഇരിങ്ങാാലക്കുട കോടതിയിലാണ്‌ അന്വേഷണ സംഘം 625 പേജുളള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്‌. 22 പേര്‍ക്കെതിരെയാണ്‌ കുറ്റപത്രം. കെസുരേന്ദ്രനും മകനും ഉള്‍പ്പെട 19 ബിജെപി നേതാക്കള്‍ ഇതില്‍ സാക്ഷികളാണ്‌. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഏഴാംസാക്ഷിയാണ്‌. സുരേന്ദ്രന്റെ മകന്‍ അടക്കം 216 പേരാണ്‌ സാക്ഷി പട്ടികയിലുളളത്‌.

മൊഴിയെടുക്കാന്‍ വിളിച്ച എല്ലാ ബിജെപി നേതാക്കളെയും സാക്ഷി പട്ടികയില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്‌. കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരകോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ തന്നെയാണ്‌ എന്നാണ്‌ കുറ്റ പത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഇത്‌ എത്തിയത്‌ കര്‍ണാടകത്തില്‍ നിന്നാണ്‌. പരാതിക്കാരനായ ധര്‍മരാജനെയാണ്‌ പണം കൊണ്ടുവരാന്‍ ബിജെപി നേതാക്കള്‍ ഏല്‍പ്പിച്ചത്‌. തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക്‌ വിരുദ്ധമായി ബിജെപി തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി പണം ചെലവഴിച്ചു.

ബിജെപി തെരഞ്ഞെടുപ്പ്‌ ചട്ടം ലംഘിച്ചോയെന്ന്‌ അന്വേഷിക്കണം. കേസില്‍ അന്വേഷണം തുടരുമെന്നും കുറ്റപത്രത്തില്‍ പറയുന്നു. കളളപ്പണത്തിന്‍റെ ഉറവിടം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ഇരിക്കാലക്കുട കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്‌. ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ്‌ കൊടകര ദേശീയ പാതയില്‍ മൂന്നരക്കോടി രൂപ ക്രിമിനല്‍ സംഘം കവര്‍ന്നത്‌. ഒരുകോടി 45 ലക്ഷം രൂപയും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ബാക്കി തുക കണ്ടെത്താന്‍ ശ്രമം തുടരുമെന്നും കുറ്റ പത്രത്തില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →