തിരുവനന്തപുരത്ത് മകന്റെ മര്‍ദനമേറ്റ് രണ്ടാനച്ഛന്‍ മരിച്ചു

തിരുവനന്തപുരം: കല്ലറ പാങ്ങോട് മദ്യലഹരിയില്‍ മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞ രണ്ടാനച്ഛന്‍ മരിച്ചു. ചന്തക്കുന്ന് നാല് സെന്റ് കോളനി സ്വദേശി ലിജുവാണ് മരിച്ചത്. തലയ്ക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതി ഷൈജുവിനെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു.

ജൂണ്‍ 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 17-ന് ഉച്ചകഴിഞ്ഞ് വീടിന് സമീപത്തെ സ്ഥലത്ത് വച്ച്‌ ഒരുമിച്ചിരുന്ന് മദ്യപിക്കുന്ന സമയത്ത് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഇത് അടിപിടിയില്‍ കലാശിച്ചു. ലിജുവിനെ ഷൈജു തല പിടിച്ച്‌ തറയില്‍ ഇടിപ്പിക്കുകയും ഇതിന്റെ ആഘാതത്തില്‍ ലിജു അബോധാവസ്ഥയിലാവുകയും ചെയ്തു.

ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ലിജുവിനെ കടയ്ക്കല്‍ താലൂക്കാശുപത്രിയിലും അവിടെ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ ലിജു മരിക്കുകയായിരുന്നു. ലിജുവിന്റെ മരണവിവരം അറിഞ്ഞതിന് പിന്നാലെ ഒളിവില്‍ പോയ ഷൈജുവിനെ വെള്ളിയാഴ്ച രാത്രിയോടെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ശനിയാഴ്ച നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →