കൽപറ്റ: സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സികെ ജാനുവിന് മത്സരിക്കാന്‍ 50 ലക്ഷം കോഴ നല്‍കിയെന്ന കേസില്‍ ബത്തേരി പോലീസ് 18/06/21 വെളളിയാഴ്ച പ്രാരംഭ നടപടികള്‍ ആരംഭിക്കും. കേസില്‍ ആരുടെയൊക്കേ മൊഴി എടുക്കേണ്ടതുണ്ട് എന്ന് തീരുമാനിക്കും. ജെ ആർ പി നേതാവ് പ്രസീത, പ്രകാശന്‍ എന്നിവരുടെ മൊഴിയെടുക്കും എന്നാണ് സൂചന.
17/06/21 വ്യാഴാഴ്ചയാണ് കെ സുരേന്ദ്രനെതിരെയും സികെ ജാനു വിനെതിരെയും ബത്തേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സികെ ജാനുവിനെ എന്‍ഡിഎയിലെത്തിക്കാനും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാനും രണ്ടു തവണയായി 50 ലക്ഷം രൂപ കോഴ നല്‍കിയെന്ന ആരോപണത്തില്‍ സുരേന്ദ്രനെതിരെയും പണം വാങ്ങിയതില്‍ സികെ ജാനുവിനെതിരെയും കേസെടുക്കാന്‍ കല്‍പറ്റ കോടതി ഉത്തരവിട്ടിരുന്നു.
ജാനുവിന് പണം നല്‍കിയതിന് തെളിവായി സുരേന്ദ്രനുമായുള്ള ഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖ കഴിഞ്ഞദിവസങ്ങളില്‍ ജെ.ആര്‍.പി ട്രഷറര്‍ പ്രസീത പുറത്തുവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജൂണ്‍ മൂന്നിന് ഡി.ജി.പിക്ക് പരാതി നല്‍കിയെങ്കിലും തുടര്‍ നടപടികളില്ലാതെ വന്നതോടെയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.

