ന്യൂഡൽഹി: പാലൂട്ടുന്ന അമ്മമാർക്കും കോവിഡ് വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഗർഭിണികൾക്ക് സ്വീകരിക്കാമോ എന്ന വിഷയം വിദഗ്ധസമിതിയുടെ പഠനത്തിലാണെന്നും മന്ത്രാലയം 20/05/21 വ്യാഴാഴ്ച വ്യക്തമാക്കി
രാജ്യത്ത് ഇതുവരെ 18,70,09,792 വാക്സിൻ നൽകിയിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ചവർക്കും വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചശേഷം കോവിഡ് വന്ന് ഭേദമായവർക്കും മൂന്നുമാസത്തിനുശേഷം രണ്ടാമത്തെ ഡോസ് നൽകിയാൽ മതിയെന്ന് മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് ചികിത്സയുടെ ഭാഗമായി ആന്റിബോഡിയോ പ്ലാസ്മയോ സ്വീകരിച്ചവർക്കും ഇത് ബാധകമാണെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കുത്തിവെപ്പ് സ്വീകരിച്ച് 14 ദിവസത്തിനുശേഷം രക്തം ദാനംചെയ്യാം. രോഗം ഭേദമായി ആർ.ടി.പി.സി.ആർ. പരിശോധനയിൽ നെഗറ്റീവ് വന്നാൽ രണ്ടാഴ്ചയ്ക്കുശേഷം രക്തദാനത്തിന് തടസ്സമില്ല.
നിതി ആയോഗ് അംഗം ഡോ. വി.കെ. പോളിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണു ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്.

