അദാനിയുമായുള്ള കരാർ; ചെന്നിത്തലയുടെ ബോംബ് ചീറ്റിപ്പോകും, വൈദ്യുതി മേഖലയില്‍ സ്വകാര്യവത്കരണം തുടങ്ങിവച്ചത് കോൺഗ്രസ്, തിരച്ചടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മില്‍ 25 വര്‍ഷത്തേക്ക് നീളുന്ന ദീര്‍ഘകാല കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന രമേശ് ചെന്നിത്തലയുടെ ആരോപണത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതാണ് പ്രതിപക്ഷ നേതാവ് പറഞ്ഞ ഒരു ബോംബ് എങ്കില്‍ അത് ചീറ്റി പോയെന്ന് പിണറായി വിജയന്‍ പരിഹസിച്ചു. ലോഡ് ഷെഡിംഗും പവര്‍കട്ടും ഇല്ലാത്തതിലുള്ള അസൂയയാണ് പ്രതിപക്ഷത്തിനെന്നും പിണറായി 02/04/21 വെള്ളിയാഴ്ച പറഞ്ഞു.

‘എല്ലാ വൈദ്യുത കരാറുകളും കെഎസ്ഇബി വെബ്‌സൈറ്റിലുണ്ട്. വൈദ്യുതി മേഖലയില്‍ സ്വകാര്യവത്കരണം കോണ്‍ഗ്രസാണ് തുടങ്ങിവെച്ചത്. അത് പൂര്‍ത്തീകരിക്കുകയാണ് ബിജെപി ചെയ്യുന്നത്. കേരളം വൈദ്യുതി രംഗത്ത് ഇക്കാലത്ത് നല്ല പുരോഗതി നേടിയിട്ടുണ്ട്. അത് തകര്‍ക്കാനുള്ള ശ്രമമാണ്. ഇപ്പോള്‍ ലോഡ് ഷെഡിംഗും പവര്‍കട്ടും ഇല്ലാത്ത 5 വര്‍ഷമാണ്. അതില്‍ കുറച്ച് അസൂയ ഉണ്ടാവും. കുറച്ച് ദിവസം പവര്‍കട്ട് വന്നാല്‍ അവര്‍ക്ക് ആശ്വാസമായിരിക്കും. അതിന് വൈദ്യുതി ബോര്‍ഡിന്റെ ഇടപെടലുകളെ താറടിച്ച് കാണിക്കുകയാണോ വേണ്ടത്. പ്രതിപക്ഷ നേതാവ് ഇതൊക്കെയാണോ ഉയര്‍ത്തേണ്ടത്. നേരത്തെ കരുതിയ ബോംബ് ഒന്ന് ഇതാണെങ്കില്‍ ഇതും ചീറ്റി പോയെന്നാണ് അനുഭവത്തില്‍ കാണാന്‍ കഴിഞ്ഞത്.’ മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മില്‍ 25 വര്‍ഷത്തേക്ക് നീളുന്ന വൈദ്യുത കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. ഓരോ യൂണിറ്റിനും ഉപഭോക്താക്കള്‍ 1 രൂപയോളം കൂടുതല്‍ അദാനിക്ക് നല്‍കേണ്ടി വരുന്ന കൊള്ളയാണിതെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →