ന്യൂഡൽഹി, 2026 സെപ്റ്റംബർ 19 –
വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ 2026 പരിശോധിക്കുന്ന പാർലമെന്റിന്റെ സംയുക്ത സമിതിയുടെ ആദ്യ യോഗത്തിൽ കേന്ദ്രസർക്കാരിനോട് അംഗങ്ങൾ നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു. ഭരണകക്ഷി അംഗങ്ങൾ വിദേശ സംഭാവനകളുടെ വിനിയോഗത്തെക്കുറിച്ചാണ് പ്രധാനമായും വിശദീകരണം തേടിയത്. പ്രതിപക്ഷ അംഗങ്ങൾ എഫ്സിആർഎ രജിസ്ട്രേഷൻ റദ്ദാകുകയോ സറണ്ടർ ചെയ്യുകയോ കാലാവധി കഴിയുകയോ ചെയ്താൽ സ്ഥാപനങ്ങളുടെ വിദേശ ഫണ്ടും അതുപയോഗിച്ച് സൃഷ്ടിച്ച ആസ്തികളും സർക്കാർ നിയോഗിക്കുന്ന ‘ഡിസിഗ്നേറ്റഡ് അതോറിറ്റിക്ക്’ കൈമാറുന്ന വ്യവസ്ഥ ചോദ്യം ചെയ്തു.
ഈ നടപടിക്ക് മുമ്പ് സ്ഥാപനത്തിന് വാദം കേൾപ്പിക്കാനോ കോടതിയുടെ തീരുമാനമുണ്ടാകാനോ നിർബന്ധമില്ലെന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന എതിർപ്പ്. ഡിഎംകെ അംഗം പി. വിൽസൺ, തൃണമൂൽ കോൺഗ്രസ് അംഗം മേനക ഗുരുസ്വാമി എന്നിവരുൾപ്പെടെയുള്ളവർ ഭരണഘടനയുടെ അനുച്ഛേദം 300എ ചൂണ്ടിക്കാട്ടി. മുൻകൂർ വാദം കേൾക്കാതെ സ്വത്ത് നഷ്ടപ്പെടുത്താൻ പാടില്ലെന്നാണ് ഇവരുടെ നിലപാട്. അതേസമയം വിദേശ സംഭാവനകളുടെ ഉപയോഗത്തിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാനാണ് ഭേദഗതിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.
നിലവിലെ സംവിധാനത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി കേന്ദ്രം
‘ഡിസിഗ്നേറ്റഡ് അതോറിറ്റി’ എന്ന ആശയം പൂർണമായും പുതിയത് അല്ലെന്നും നിലവിലെ നിയമത്തിൽ ‘പ്രിസ്ക്രൈബ്ഡ് അതോറിറ്റി’ വ്യവസ്ഥയുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു. 2018 നവംബർ അഞ്ചിലെ വിജ്ഞാപനപ്രകാരം സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും അഡീഷണൽ ചീഫ് സെക്രട്ടറി അല്ലെങ്കിൽ പ്രിൻസിപ്പൽ സെക്രട്ടറി (ഹോം) ആണ് ഈ ചുമതല വഹിക്കുന്നത്. എന്നാൽ ആസ്തികളുടെ കസ്റ്റഡി എത്രകാലം തുടരണമെന്നതിന് നിലവിലെ നിയമത്തിൽ സമയപരിധിയില്ല. ആസ്തികൾ ഏറ്റെടുക്കുന്നതിനും പട്ടിക തയ്യാറാക്കുന്നതിനും വിദേശ ഫണ്ടിൽ നിന്നുണ്ടാക്കിയ ആസ്തികൾ ആഭ്യന്തര ഫണ്ടിൽ നിന്നുള്ളവയിൽ നിന്ന് വേർതിരിക്കുന്നതിനും ഏകീകൃത നടപടിക്രമമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
മതവിഭാഗം തിരിച്ചുള്ള കണക്കിലും വിമർശനം
വിവിധ മതവിഭാഗങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് ലഭിച്ച വിദേശ സംഭാവനകൾ വേർതിരിച്ച് ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ചതും യോഗത്തിൽ വിമർശിക്കപ്പെട്ടു. ക്രിസ്ത്യൻ സംഘടനകൾക്കാണ് ഭൂരിഭാഗം വിദേശ സംഭാവനയും ലഭിച്ചതെന്ന് അവതരണത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ സംഭാവനകൾ വേർതിരിച്ച് അവതരിപ്പിച്ചതിന്റെ കാരണം അംഗങ്ങൾ ചോദിച്ചു. എഫ്സിആർഎയെ അടിസ്ഥാനപരമായി ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നിയമമായാണ് കാണുന്നതെന്നും 1976ൽ നിയമം കൊണ്ടുവന്നത് വിദേശ സ്വാധീനത്തെയും രാജ്യത്തിന്റെ പരമാധികാരത്തെയും കുറിച്ചുള്ള ആശങ്കകളുടെ പശ്ചാത്തലത്തിലാണെന്നും ആഭ്യന്തര മന്ത്രാലയം സമിതിയെ അറിയിച്ചു.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.