പ്രധാന വിവരങ്ങൾ
- 2021 ലെ സ്റ്റോക്കാസ്റ്റിക് പാരറ്റ്സ് പഠനം എഐ മോഡലുകളുടെ പ്രവർത്തനരീതിയെക്കുറിച്ച് വീണ്ടും ചർച്ചയാകുന്നു.
- ഭാഷാ മോഡലുകൾ അർഥം ഗ്രഹിക്കുന്നില്ലെന്നും സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനമാക്കിയാണ് മറുപടി നൽകുന്നതെന്നും പഠനം വിശദീകരിക്കുന്നു.
- എഐ എന്ന പൊതുപ്രയോഗം വിവിധ സാങ്കേതികവിദ്യകളുടെ യഥാർഥ വ്യത്യാസങ്ങൾ മറയ്ക്കുന്നുവെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
- ഡാറ്റ ശേഖരണം, തൊഴിൽ ചൂഷണം, പകർപ്പവകാശം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകളും പഠനം ഉയർത്തുന്നു.
- എഐയുടെ പരിമിതികൾ മനസ്സിലാക്കി ഉത്തരവാദിത്തത്തോടെയുള്ള ഉപയോഗം ഉറപ്പാക്കണമെന്ന് ഗവേഷകർ ആവശ്യപ്പെടുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എ.ഐ സാങ്കേതികവിദ്യ ലോകം കീഴടക്കിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ലാർജ് ലാംഗ്വേജ് മോഡലുകളുടെ (എൽ.എൽ.എം) യഥാർഥ സ്വഭാവത്തെക്കുറിച്ച് അഞ്ച് വർഷം മുൻപ് പുറത്തിറങ്ങിയ ഒരു പഠന റിപ്പോർട്ട് വീണ്ടും ആഗോളതലത്തിൽ ചർച്ചയാകുന്നു. വാഷിംഗ്ടൺ സർവകലാശാലയിലെ കമ്പ്യൂട്ടേഷണൽ ലിംഗുവിസ്റ്റ് പ്രൊഫസറായ എമിലി എം. ബെൻഡർ സഹപ്രവർത്തകരുമായി ചേർന്ന് 2021 മാർച്ചിൽ പ്രസിദ്ധീകരിച്ച “ഓൺ ദി ഡേഞ്ചേഴ്സ് ഓഫ് സ്റ്റോക്കാസ്റ്റിക് പാരറ്റ്സ്” എന്ന ഗവേഷണ പ്രബന്ധമാണ് ചാറ്റ് ജി.പി.ടിയുടെയും ജെമിനിയുടെയും ഈ യുഗത്തിൽ പുതിയ അർത്ഥതലങ്ങളോടെ വിശകലനം ചെയ്യപ്പെടുന്നത്. എൽ.എൽ.എമ്മുകൾ തങ്ങൾ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കിയല്ല, മറിച്ച് വാക്കുകളുടെ കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ (സ്റ്റാറ്റിസ്റ്റിക്സ്) മാത്രം വിശകലനം ചെയ്ത് തത്തകളെപ്പോലെ ആവർത്തിക്കുകയാണെന്ന് വ്യക്തമാക്കാൻ അവർ ഉപയോഗിച്ച ‘സ്റ്റോക്കാസ്റ്റിക് പാരറ്റ്’ (തത്തമ്മേ പൂച്ച പൂച്ച എന്ന് പറയുന്നതുപോലെയുള്ള തത്ത പ്രയോഗം) എന്ന വാക്ക് ഇന്ന് എ.ഐ ലോകത്ത് ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണെന്ന് പ്രൊഫസർ ബെൻഡർ 2026 ജൂൺ മാസത്തിലെ തന്റെ പുതിയ ബ്ലോഗ് കുറിപ്പിലൂടെയും അഭിമുഖത്തിലൂടെയും വെളിപ്പെടുത്തുന്നു.
യഥാർത്ഥ സാങ്കേതികവിദ്യ മറച്ചുവെക്കപ്പെടുന്നു
എ.ഐ അല്ലെങ്കിൽ കൃത്രിമബുദ്ധി എന്ന പൊതുവായ പ്രയോഗം സാങ്കേതികവിദ്യയുടെ യഥാർത്ഥ സ്വഭാവത്തെ മൂടിവെക്കുകയും ജനങ്ങളെ വഴിതെറ്റിക്കുകയും ചെയ്യുകയാണെന്ന് പ്രൊഫസർ ബെൻഡർ നിരീക്ഷിക്കുന്നു. വൻകിട കമ്പനികൾ തങ്ങളുടെ ബിസിനസ്സ് മൂല്യം വർധിപ്പിക്കാനും ഫണ്ടിങ് നേടിയെടുക്കാനുമാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. പ്രോട്ടീൻ ഘടനകൾ കണ്ടെത്താൻ ഉപയോഗിക്കുന്ന ആൽഫാഫോൾഡ് പോലുള്ള ഇടുങ്ങിയതും കൃത്യവുമായ സ്റ്റാറ്റിസ്റ്റിക്കൽ മോഡലുകളും, വെറും ചാറ്റ്ബോട്ടുകളായ എൽ.എൽ.എമ്മുകളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. എന്നാൽ ഇവയെയെല്ലാം എ.ഐ എന്ന ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരുന്നത് സാധാരണക്കാർക്ക് ഈ സാങ്കേതികവിദ്യകളുടെ യഥാർത്ഥ പരിമിതികൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു.
തത്ത പ്രയോഗം ഒരു അധിക്ഷേപമല്ല; അത് എൽ.എൽ.എമ്മുകളുടെ കൃത്യമായ ശാസ്ത്രീയ വിവരണം മാത്രം
താൻ ഉപയോഗിച്ച ‘സ്റ്റോക്കാസ്റ്റിക് പാരറ്റ്’ എന്ന പ്രയോഗം എ.ഐ സാങ്കേതികവിദ്യയെ ചെറുതാക്കി കാണിക്കാനോ ശാസ്ത്രജ്ഞരെ അപമാനിക്കാനോ വേണ്ടിയുള്ളതല്ലെന്ന് ബെൻഡർ വ്യക്തമാക്കുന്നു. ചാറ്റ്ബോട്ടുകൾ നൽകുന്ന മറുപടികൾക്ക് പിന്നിൽ യഥാർത്ഥ ബുദ്ധിയോ ചിന്തയോ ഇല്ല. മനുഷ്യർ സംസാരിക്കുന്ന ഭാഷയിലെ പാറ്റേണുകൾ അനുകരിക്കാൻ മാത്രമാണ് ഇവയെ പരിശീലിപ്പിച്ചിരിക്കുന്നത്. കമ്പ്യൂട്ടർ സ്ക്രീനിൽ വരുന്ന ടെക്സ്റ്റുകൾക്ക് അർത്ഥമുണ്ടാകുന്നത് അത് വായിക്കുന്ന മനുഷ്യന്റെ ചിന്താശേഷി കൊണ്ടാണ്, അല്ലാതെ മെഷീന് അതിന് പിന്നിലെ വികാരങ്ങളോ യാഥാർത്ഥ്യമോ അറിയാവുന്നത് കൊണ്ടല്ല. ചാറ്റ്ബോട്ടുകൾ ഉപഭോക്താക്കൾ പറയുന്നതിനെയെല്ലാം അന്ധമായി ശരിവെക്കുന്ന (ചാടുകളി സ്വഭാവം) പ്രവണത ഇതിന്റെ ഭാഗമാണ്.
ചൂഷണധിഷ്ഠിത തൊഴിൽ രീതികളും ഡാറ്റാ മോഷണവും എ.ഐ വികസനത്തിന്റെ കറുത്ത വശങ്ങൾ
നിലവിലെ വൻകിട എ.ഐ മോഡലുകളുടെ വികസനത്തിന് പിന്നിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും ചൂഷണങ്ങളും ഒളിഞ്ഞിരിപ്പുണ്ടെന്ന് പുതിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഡാറ്റാ ലേബലിങ് പോലുള്ള ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് നൽകുന്ന കുറഞ്ഞ വേതനവും മോശം തൊഴിൽ സാഹചര്യങ്ങളും ഈ മേഖലയിലെ വലിയൊരു പ്രശ്നമാണ്. ഇതിനുപുറമേ, ഇന്റർനെറ്റിലുള്ള ദശലക്ഷക്കണക്കിന് മനുഷ്യരുടെ സർഗ്ഗാത്മകവും ബൗദ്ധികവുമായ സൃഷ്ടികൾ (എഴുത്തുകൾ, ചിത്രങ്ങൾ മുതലായവ) അവരുടെ അനുവാദമില്ലാതെ വൻതോതിൽ മോഷ്ടിച്ചാണ് ഇത്തരം ലാംഗ്വേജ് മോഡലുകളെ പരിശീലിപ്പിക്കുന്നത്.
സാങ്കേതികവിദ്യ മനുഷ്യനെപ്പോലെയാണെന്ന വ്യാജബോധം സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും
ഒരു യന്ത്ര സംവിധാനം മനുഷ്യനെപ്പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു എന്ന തെറ്റായ ധാരണ ഉപഭോക്താക്കളിൽ ഉണ്ടാക്കുന്നത് ഭാവിയിൽ വലിയ സാമൂഹിക പ്രത്യാഘാതങ്ങൾക്ക് കാരണമാകും. തീരുമാനങ്ങൾ എടുക്കുന്നതിൽ യന്ത്രങ്ങളെ അമിതമായി ആശ്രയിക്കുന്നത് മനുഷ്യന്റെ ചിന്താശേഷിയെയും വിവേചനബുദ്ധിയെയും ദോഷകരമായി ബാധിക്കും. അതുകൊണ്ട്, ഇത്തരം സാങ്കേതികവിദ്യകളെ വെറും ‘സിന്തറ്റിക് ടെക്സ്റ്റ് നിർമാണ യന്ത്രങ്ങൾ’ മാത്രമായി കണ്ട്, അവയുടെ പരിമിതികൾ കൃത്യമായി മനസ്സിലാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിയമസംവിധാനങ്ങളും സമൂഹവും മുന്നോട്ട് വരേണ്ടതുണ്ട്.
എമിലി എം. ബെൻഡർ യുണൈറ്റഡ് സ്റ്റേറ്റ്സിലെ വാഷിംഗ്ടൺ സർവകലാശാലയിലെ പ്രമുഖ കമ്പ്യൂട്ടേഷണൽ ലിംഗുവിസ്റ്റിക്സ് പ്രൊഫസറാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യകളുടെ പരിമിതികളെയും അവയുണ്ടാക്കുന്ന ധാർമ്മിക പ്രശ്നങ്ങളെയും കുറിച്ച് ശക്തമായ നിലപാടുകളുള്ള ഗവേഷകയായിട്ടാണ് അവർ അറിയപ്പെടുന്നത്. ലാർജ് ലാംഗ്വേജ് മോഡലുകൾ (എൽ.എ.എം) മനുഷ്യഭാഷയുടെ അർത്ഥം ഗ്രഹിക്കാതെ, വെറും സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനമാക്കി വാക്കുകൾ ആവർത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കാൻ അവർ ഉപയോഗിച്ച ‘സ്റ്റോക്കാസ്റ്റിക് പാരറ്റ്’ എന്ന പ്രയോഗം ആഗോളതലത്തിൽ ശ്രദ്ധനേടിയിരുന്നു. എ.ഐ രംഗത്തെ വൻകിട കമ്പനികളുടെ ചൂഷണങ്ങൾക്കെതിരെയും തെറ്റായ സാങ്കേതിക പ്രയോഗങ്ങൾക്കെതിരെയും നിരന്തരം ശബ്ദമുയർത്തുന്ന ഒരു ശാസ്ത്രജ്ഞയാണ് പ്രൊഫസർ ബെൻഡർ.

