മലപ്പുറം, 2026 ജൂൺ 15 –
തിരൂർ ആയുർവേദിക് വെൽനസ് സെന്ററിന്റെ ലൈസൻസ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ കേസിൽ തിരൂർ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജി. വി. വിനോദ് കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര വഴുതൂർ സ്വദേശിയായ വിനോദ് കുമാർ (47) ആണ് പിടിയിലായത്. തിരൂർ ഏഴൂർ റോഡിൽ പ്രവർത്തനം ആരംഭിച്ച ആയുർവേദിക് വെൽനസ് സെന്ററിന് ലൈസൻസ് നൽകുന്നതിനായി കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് നടപടി.
ഇതേ കേസിൽ നഗരസഭയിലെ താൽക്കാലിക വാച്ച്മാനും യൂത്ത് ലീഗ് നേതാവുമായ ഷിഹാബുദ്ദീനും ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സതീഷും കഴിഞ്ഞ ജനുവരിയിൽ വിജിലൻസിന്റെ പിടിയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിനോദ് കുമാറിന്റെ പങ്ക് പുറത്തുവന്നത്.
പരാതിക്കാരനെ നേരിട്ട് ഫോണിൽ ബന്ധപ്പെട്ടു സർട്ടിഫിക്കറ്റുകൾ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് 3,000 രൂപ നേരിട്ടും 1,300 രൂപ ഗൂഗിൾ പേ വഴിയും വാങ്ങിയതായി വിജിലൻസ് കണ്ടെത്തി. അറസ്റ്റിലായ വിനോദ് കുമാറിനെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.