മനില, 2026 ജൂൺ 6 –
ഇന്ത്യ-ഫിലിപ്പീൻസ് സംയുക്ത വ്യാപാര-നിക്ഷേപ പ്രവർത്തകസമിതിയുടെ പതിനാലാമത് യോഗം 2026 ജൂൺ 5ന് ഫിലിപ്പീൻസിലെ മനിലയിൽ നടന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 2025-26 കാലയളവിൽ 390 കോടി ഡോളറിലെത്തിയതായി യോഗം വിലയിരുത്തി. വ്യാപാര-നിക്ഷേപ പ്രവണതകൾ, മുൻഗണനാ ഉൽപ്പന്നങ്ങളും സേവനങ്ങളും, വിവിധ മേഖലകളിലെ സഹകരണ സാധ്യതകളും യോഗത്തിൽ ചർച്ചയായി. ഊർജം, നിർമാണം, അടിസ്ഥാനസൗകര്യം, വിവര-സാങ്കേതികവിദ്യ, കൃത്രിമ ബുദ്ധി, ഔഷധനിർമാണം തുടങ്ങിയ മേഖലകളിൽ പുതിയ സഹകരണ അവസരങ്ങളും പരിശോധിച്ചു.
ഇന്ത്യയുടെ വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ വകുപ്പ് സംയുക്ത സെക്രട്ടറി അമിത് വർമയും ഫിലിപ്പീൻസിന്റെ വ്യാപാര-വ്യവസായ വകുപ്പിലെ അന്താരാഷ്ട്ര വ്യാപാര വിഭാഗം അണ്ടർസെക്രട്ടറി അല്ലൻ ബി. ഗെപ്റ്റിയും യോഗത്തിന് നേതൃത്വം നൽകി. വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും സംഘടനകളുടെയും പ്രതിനിധികളും ദൃശ്യസമ്മേളനത്തിലൂടെ പങ്കെടുത്തു. വ്യാപാരം കൂടുതൽ സുഗമമാക്കുന്നതിനായി കസ്റ്റംസ് സഹകരണം, കാർഷിക സഹകരണം, പ്രത്യേക ഉൽപ്പന്നങ്ങൾക്ക് വിപണി പ്രവേശനം, ദേശീയ കറൻസികളിൽ വ്യാപാര തീർപ്പാക്കൽ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തു. ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ പുനഃപരിശോധന വേഗത്തിൽ പൂർത്തിയാക്കാനും തുടർന്ന് ഇന്ത്യ-ഫിലിപ്പീൻസ് മുൻഗണനാ വ്യാപാര കരാറിനായുള്ള ഇടപെടലുകൾ ആരംഭിക്കാനും ഇരുപക്ഷവും ചർച്ച നടത്തി.
ഇന്ത്യയും ഫിലിപ്പീൻസും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യമാണ് യോഗം വീണ്ടും അടിവരയിട്ടത്. പരസ്പര പ്രയോജനകരമായ പങ്കാളിത്തം കൂടുതൽ സജീവമാക്കാനുള്ള പ്രതിബദ്ധതയും ഇരുരാജ്യങ്ങളും ആവർത്തിച്ചു. ജൂൺ 4ന് ഫിലിപ്പീൻസിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വ്യവസായ സ്ഥാപനങ്ങളുമായി പ്രത്യേക കൂടിക്കാഴ്ചയും സംഘടിപ്പിച്ചിരുന്നു. വ്യാപാരം, നിക്ഷേപം, വിപണി അവസരങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് അത് വേദിയായി. അടുത്ത സംയുക്ത പ്രവർത്തകസമിതി യോഗം ഇന്ത്യയിലെ ന്യൂഡൽഹിയിൽ നടക്കും.
.