.
.
.
ന്യുഡൽഹി: ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര പുറപ്പെട്ട എയർ ഇന്ത്യ വിമാനം എൻജിനിൽ തീപിടിച്ചെന്ന സംശയത്തെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങളെല്ലാം പാലിച്ച് ജീവനക്കാർ വിമാനം ഡൽഹി വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുകയായിരുന്നു. അപകടസമയത്ത് 160-ലധികം ആളുകൾ വിമാനത്തിൽ ഉണ്ടായിരുന്നതായാണ് വിവരം.
യാത്രക്കാർ സുരക്ഷിതർ
യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ എല്ലാവരും സുരക്ഷിതരാണെന്നും ആർക്കും പരിക്കുകളില്ലാതെ എല്ലാവരെയും സാധാരണ നിലയിൽ വിമാനത്തിൽ നിന്നും പുറത്തിറക്കിയതായും എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ AI2802 എന്ന എ320 വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്.
ഒരു എൻജിനിൽ തീപിടിച്ചതായി സൂചന നൽകുന്ന ഫയർ ഇൻഡിക്കേഷൻ ലഭിക്കുകയായിരുന്നു
വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ കോക്ക്പിറ്റിലെ ജീവനക്കാർക്ക് ഒരു എൻജിനിൽ തീപിടിച്ചതായി സൂചന നൽകുന്ന ഫയർ ഇൻഡിക്കേഷൻ ലഭിക്കുകയായിരുന്നുവെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. എന്നാൽ എൻജിനിൽ യഥാർത്ഥത്തിൽ തീപിടിത്തം ഉണ്ടായിട്ടുണ്ടോ എന്ന് ഉറപ്പിക്കാൻ വിശദമായ പരിശോധനകൾ ആവശ്യമാണെന്ന് മറ്റ് ചില വൃത്തങ്ങൾ സൂചിപ്പിച്ചു. ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് റഡാർ24 നൽകുന്ന വിവരങ്ങൾ പ്രകാരം രാത്രി 9.30 ഓടെയാണ് വിമാനം ലാൻഡ് ചെയ്തത്