തിരുവനന്തപുരം: ദുർബലമായ പ്രതിപക്ഷമായി മാറാതിരിക്കാൻ പ്രതിപക്ഷ നേതാവ്സ്ഥാനം പിണറായിതന്നെ .ഏറ്റെടുക്കണമെന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം. മുന്നണിക്ക് പരാജയമുണ്ടാകുമ്പോൾ നയിക്കാതെ മാറിനിൽക്കുന്നത് രാഷ്ട്രീയമായി വിമർശിക്കപ്പെട്ടേക്കാമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇക്കാര്യം പാർട്ടിതലത്തിൽ ചർച്ചചെയ്തിട്ടില്ല. പിണറായി വിജയൻ തന്റെ മനസ്സിലിരിപ്പ് പറഞ്ഞിട്ടുമില്ല.
പിണറായി മാറിനിൽക്കുകയാണെങ്കിൽ മാത്രമാണ് മറ്റൊരാളെ പരിഗണിക്കുക.
പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി സി.പി.എമ്മാണ്. സ്വാഭാവികമായും പ്രതിപക്ഷനേതാവും സി.പി.എമ്മിൽനിന്നാണ് വേണ്ടത്. എം.എൽ.എ.മാരിൽ ഏറ്റവും മുതിർന്ന നേതാവ് പിണറായി വിജയനാണ്. പിണറായി മാറിനിൽക്കുകയാണെങ്കിൽ മാത്രമാണ് മറ്റൊരാളെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുക. കേന്ദ്രകമ്മിറ്റി അംഗമായ കെ.എൻ. ബാലഗോപാൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പിണറായി പ്രതിപക്ഷ നേതാവായില്ലെങ്കിൽ, പകരം ബാലഗോപാലായിരിക്കും പദവിയിലെത്തുക.
സെക്രട്ടേറിയറ്റ് അംഗങ്ങളായ സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവരാണ് പാർട്ടിഘടകത്തിലുള്ള മുതിർന്ന മറ്റു രണ്ടുപേർ. വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ കോടിയേരി ബാലകൃഷ്ണനെ ഉപനേതാവായി നിശ്ചയിച്ചിരുന്നു.