കാട്ടാക്കട: തിരുവനന്തപുരം നെയ്യാർ ഡാം റിസർവോയറിൽ ചാടിയ യുവതിക്കായി തെരച്ചിൽ തുടരുന്നു. ആർടിഒ ജീവനക്കാരിയായ നേമം സ്വദേശിനി ശരണ്യ(32) ആണ് ഡാം റിസർവോയറിലേക്ക് എടുത്തുചാടിയത്. മാർച്ച് 12 വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. റിസർവോയറിന് സമീപത്ത് ഫോണും പേഴ്സും ചെരിപ്പും കണ്ട സന്ദർശകരിൽ ഒരാളാണ് ഡാം ജീവനക്കാരെ വിവരം അറിയിച്ചത്. തുടർന്ന് പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രി വൈകിയും തെരച്ചിൽ തുടർന്നു.
ജോലി സമ്മർദമാകാം കാരണമെന്ന് പ്രാഖമിക നിഗമനം
നെയ്യാർ ഡാമിലെത്തിയ ശേഷം ശരണ്യ ഭർത്താവിനെ ഫോണിൽ വിളിച്ചു താൻ ഡാമിൽ ചാടാൻ പോകുകയാണെന്ന് അറിയിച്ചിരുന്നതായും വിവരമുണ്ട്. തമ്പാനൂർ ആർടിഒ ഓഫീസിൽ 11 മാസമായി ജോലി ചെയ്തു വരികയായിരുന്നു ശരണ്യ. ജോലി സമ്മർദത്തെ തുടർന്ന് ശരണ്യ സ്ഥലം മാറ്റത്തിന് അപേക്ഷിച്ചിരുന്നു. എന്നാൽ സ്ഥലം മാറ്റം ലഭിച്ചിരുന്നില്ല. ഇതേ തുടർന്നുള്ള മനോവിഷമത്തിലാകാം ഡാമിൽ ചാടിയതെന്നാണ് പ്രാഥമിക നിഗമനം.
