വാഷിംഗ്ടൺ: യുഎസിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം. മിഷിഗനിൽ ഡിട്രോയ്റ്റ് നഗരത്തിന് സമീപത്തെ ടെംപിൾ ഓഫ് ഇസ്രയേൽ സിനഗോഗിലാണ് ആക്രമണമുണ്ടായത്. കെട്ടിടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയ അക്രമിയെ സുരക്ഷ ഉദ്യോഗസ്ഥർ വെടിവച്ചുവീഴ്ത്തി.മാർച്ച് 12 വ്യാഴാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. ആക്രമണത്തിൽ ആർക്കും ഗുരുതര പരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. 12,000 അംഗങ്ങളുള്ള സിനഗോഗിന് നേരെയാണ് ആക്രമണം നടന്നത്. ജൂതസമൂഹത്തെ ലക്ഷ്യം വച്ചുള്ള ആസൂത്രിത ആക്രമണമാണ് നടന്നതെന്ന് എഫ്ബിഐ വ്യക്തമാക്കി.
അക്രമി ലെബനൻ വംശജനെന്നാണ് പ്രാഥമിക സൂചന.
സിനഗോഗിലെ പ്രൈമറി സ്കൂളിൽ 140 ഓളം കുട്ടികൾ ക്ലാസിലുള്ള സമയത്തായിരുന്നു ആക്രമണം. സുരക്ഷ ഉദ്യോഗസ്ഥർ വെടിവച്ച് കൊലപ്പെടുത്തിയ അക്രമി ലെബനൻ വംശജനെന്നാണ് പ്രാഥമിക സൂചന. വാഹനത്തിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. അക്രമിയുടെ വാഹനത്തിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ കുടുംബാംഗങ്ങളിൽ ചിലർ ബെയ്റൂട്ടിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നതായാണ് പുറത്ത് വരുന്ന വിവരം.
