ന്യൂഡൽഹി: കെഎസ്ആർടിസിയുടെ വിരമിക്കൽ ആനുകൂല്യങ്ങളുടെ വിതരണത്തിൽ ഇടപെടലുണ്ടാകുമെന്ന സൂചന നൽകി സുപ്രീംകോടതി. ജീവനക്കാർക്കുള്ള പെൻഷൻ വിതരണത്തിൽ സീനിയോറിട്ടി അടക്കം പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുമെന്നും ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കെഎസ്ആർടിസിയിൽനിന്ന് വെഹിക്കിൾ ഇൻസ്പെക്ടറായി 2024ൽ വിരമിച്ച പ്രദീപ് നായർ എന്ന ജീവനക്കാരന്റെ വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.നഷ്ടം സഹിച്ച് എന്തിന് കെഎസ്ആർടിസി പ്രവർത്തിക്കുന്നുവെന്ന് ഹർജിയിൽ വാദം കേൾക്കുന്നതിനിടയിൽ സുപ്രീംകോടതി ചോദിച്ചു.ഇതേ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബസ് സർവീസ് ലാഭത്തിൽ പ്രവർത്തിക്കുമ്പോൾ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനം എങ്ങനെ നഷ്ടം നേരിടുന്നുവെന്നും കോടതി ചോദിച്ചു.
നഷ്ടത്തിലാണെന്ന വാദം കോടതി അംഗീകരിച്ചില്ല.
എന്നാൽ ലാഭം മാത്രം നോക്കിയല്ല കളക്്ഷൻ കുറഞ്ഞ റൂട്ടുകളിൽ പൊതുജന താത്പര്യം കണക്കിലെടുത്ത് ബസ് ഓടുന്നുണ്ടെന്ന് കെഎസ്ആർടിസിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാട്ടി.അതേസമയം, നഷ്ടത്തിലാണെന്ന കാരണത്താൽ വിരമിക്കൽ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നില്ലെന്ന സ്ഥാപനത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല.പെൻഷൻ നേടിയ 41,355 ജീവനക്കാർ തങ്ങൾക്കുണ്ടെന്നും 16000 കോടിയുടെ ബാധ്യതയ്ക്കു പുറമെ പ്രതിവർഷം 1500 കോടി രൂപയുടെ നഷ്ടം ഉണ്ടെന്നും അതിനാലാണ് വിരമിക്കൽ ആനുകൂല്യം വിതരണം ചെയ്യുന്നതിൽ വീഴ്ചയുണ്ടാകുന്നത് എന്നുമാണ് കെഎസ്ആർടിസിയുടെ വാദം.
