ദുബൈ | എണ്ണ- കുടിവെള്ള ശുദ്ധീകരണ പ്ലാന്റുകളും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടതോടെ പശ്ചിമേഷ്യയിലെ സംഘർഷം പുതിയ ഘട്ടത്തിലേക്ക്. മാർച്ച് 7 ശനിയാഴ്ച പുലർച്ചെയും ഞായറാഴ്ചയും അതിശക്തമായ ആക്രമണങ്ങളാണ് ഗൾഫ് മേഖലയിലുണ്ടായത്. നിരവധി മരണങ്ങൾ റിപോർട്ട് ചെയ്തു.
അൽ ഖർജിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനും ഒരു ബംഗ്ലാദേശിയും കൊല്ലപ്പെട്ടതായി സ്ഥിരീകരണം
മധ്യ സഊദി അറേബ്യയിലെ അൽ ഖർജിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനും ഒരു ബംഗ്ലാദേശിയും കൊല്ലപ്പെട്ടതായി സഊദി സിവിൽ ഡിഫൻസ് ഏജൻസി സ്ഥിരീകരിച്ചു. ആക്രമണത്തിൽ 12 പേർക്ക് പരുക്കേറ്റു. അൽ ഖർജിലെ റഡാർ സംവിധാനങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ബഹ്റൈനിലെയും ഇറാനിലെ ഖെഷം ദ്വീപിലെയും കുടിവെള്ള ശുദ്ധീകരണ പ്ലാന്റുകൾക്ക് നേരെ ആക്രമണമുണ്ടായി. ഭൂരിഭാഗം ഗൾഫ് രാജ്യങ്ങളും കുടിവെള്ളത്തിന് കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകളെയാണ് ആശ്രയിക്കുന്നത്.
