പാരിസ്: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ കണക്കിലെടുത്ത് മേഖലയിൽ സൈനിക വിന്യാസം ശക്തമാക്കിയതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഡ്രോണുകളെയും മിസൈലുകളെയും പ്രതിരോധിക്കുന്നതിനായി റഫാൽ യുദ്ധവിമാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും എയർ റഡാറുകളും വിന്യസിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഫ്രഞ്ച് നാവികസേനയുടെ അഭിമാനമായ ‘ചാൾസ് ഡി ഗാൾ’ എന്ന വിമാനവാഹിനിക്കപ്പൽ മെഡിറ്ററേനിയൻ കടലിലേക്ക് അയച്ചതായി മാക്രോൺ സ്ഥിരീകരിച്ചു.
ലെബനനിലേക്ക് കരയുദ്ധത്തിന് മുതിരരുതെന്ന് ഇസ്രയേലിന് മുന്നറിയിപ്പുമായി ഇമ്മാനുവേൽ മാക്രോൺ
ഖത്തർ, കുവൈത്ത്, യുഎഇ, ജോർദാൻ, ഇറാഖ് എന്നീ രാജ്യങ്ങളുമായി ഫ്രാൻസിന് പ്രതിരോധ കരാറുകളുണ്ടെന്നും ഈ രാജ്യങ്ങളോട് രാജ്യം ഐക്യദാർഢ്യം പ്രകടിപ്പിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള ഏറ്റുമുട്ടൽ പുനരാരംഭിച്ച സാഹചര്യത്തിൽ ഇസ്രയേലിന് നേരെയുള്ള ഹിസ്ബുള്ളയുടെ ആക്രമണത്തെയും അദ്ദേഹം അപലപിച്ചു. ഇതോടൊപ്പം ലെബനനിലേക്ക് കരയുദ്ധത്തിന് മുതിരരുതെന്ന് ഇസ്രയേലിന് ഇമ്മാനുവേൽ മാക്രോൺ മുന്നറിയിപ്പും നൽകി.
