കൊച്ചി: വനിതാ കണ്ടക്ടർമാർക്ക് രണ്ടുദിവസം ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യത്തെ എതിർത്ത് കെ.എസ്.ആർ.ടി.സി. ഹൈക്കോടതിയിൽ വിശദീകരണം ഫയൽചെയ്തു. ശമ്പളവും പെൻഷനും കൊടുക്കാൻപോലും ബുദ്ധിമുട്ടുമ്പോൾ ശമ്പളത്തോടെയുള്ള പുതിയ അവധി പ്രായോഗികമല്ലെന്നും ആർത്തവ അവധി മൗലികാവകാശമല്ലെന്നുമാണ് കെ.എസ്.ആർ.ടി.സി.യുടെ വാദം.
സർക്കാരിന്റെ നയതീരുമാനം ഉൾപ്പെട്ട വിഷയം
അവധി അനുവദിക്കണമെന്ന നിവേദനം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എസ്. ആശയും മറ്റും നൽകിയ ഹർജിയിലാണ് ചീഫ് ലോ ഓഫീസർ പി.എൻ. ഹേന, സ്റ്റാൻഡിങ് കോൺസൽ ദീപു തങ്കൻ വഴി വിശദീകരണം ഫയൽചെയ്തത്. സർക്കാരിന്റെ നയതീരുമാനം ഉൾപ്പെട്ട വിഷയത്തിൽ ഹർജി നിലനിൽക്കില്ലെന്നും പറയുന്നു.
വിഷയം വ്യാഴാഴ്ച ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ച് പരിഗണിക്കും
1842 കണ്ടക്ടർമാർ ഉൾപ്പെടെ 2846 വനിതാ ജീവനക്കാരുണ്ട്. പ്രതിമാസം രണ്ട് അവധിവീതം ആകെ 5682 അവധി വേണ്ടിവരും. പകരക്കാരെ നിയോഗിക്കൽ, ഓവർടൈം നൽകൽ, സർവീസ് മുടക്കം തുടങ്ങിയ സാധ്യതകളുണ്ടെന്നും വാദിക്കുന്നു. വിഷയം വ്യാഴാഴ്ച ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ച് പരിഗണിക്കും
