കാഞ്ഞങ്ങാട്: ഇ. ചന്ദ്രശേഖരൻ എംഎൽഎയെയും അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ജി. നായരെയും ജാതീയമായി ആക്ഷേപിച്ചതിന് സസ്പെൻഷനിലായിരുന്ന ഡെപ്യൂട്ടി തഹസിൽദാർ മരിച്ചു. വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാറായിരുന്ന കാഞ്ഞങ്ങാട് ആനന്ദാശ്രമം സ്വദേശി എ. പവിത്രനാണ് (56) ഇന്നലെ (22.01.2026) പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
ആദ്യ സസ്പെൻഷൻ
റവന്യു വകുപ്പിലെ സിപിഐ സംഘടനാ നേതാവായിരുന്ന പവിത്രൻ സ്വന്തം പാർട്ടിയുടെ നേതാവും മുൻ റവന്യു മന്ത്രിയുമായ ഇ. ചന്ദ്രശേഖരനെ ജാതീയമായി അധിക്ഷേപിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ടത്തിന്റെ പേരിലാണ് ആദ്യം സസ്പെൻഷനിലായത്. നായർ സമുദായാംഗമായ ചന്ദ്രശേഖരനെ ജാതീയമായി ആക്ഷേപിച്ചതിന്റെ പേരിൽ പട്ടികവിഭാഗത്തിൽപെടുന്ന തന്നെ സസ്പെൻഡ് ചെയ്തതിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയും പവിത്രൻ വിവാദങ്ങളിൽ നിറഞ്ഞിരുന്നു.
തിരിച്ചെടുത്തതിന് തൊട്ടുപിന്നാലെയാണ് രഞ്ജിത ജി. നായരെ ജാതീയമായി ആക്ഷേപിച്ച് അറസ്റ്റിലായത്
പിന്നീട് തിരിച്ചെടുത്തതിന് തൊട്ടുപിന്നാലെയാണ് രഞ്ജിത ജി. നായരെ ജാതീയമായി ആക്ഷേപിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ട് വീണ്ടും സസ്പെൻഷനിലായത്. ഈ സംഭവത്തിൽ പവിത്രൻ അറസ്റ്റിലാവുകയും ചെയ്തിരുന്നു. സസ്പെൻഷനും അന്വേഷണവും തുടരുന്നതിനിടെയാണ് രോഗബാധിതനായത്. സസ്പെൻഷനില്ലായിരുന്നെങ്കിൽ ഈ വർഷം സർവീസിൽനിന്ന് വിരമിക്കേണ്ടതായിരുന്നു. ഭാര്യ: ധന്യ. മക്കൾ: നന്ദകിഷോർ, റിഷിക
