.
പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തെ ചെങ്ങറ ഹെറിറ്റേജ് ബാറിന് സമീപം റോഡിൽ മദ്യലഹരിയിൽ കാപ്പ കേസ് പ്രതിയുടെ പരാക്രമം. വലമ്പൂർ സ്വദേശികളായ രണ്ടുപേർക്ക് ചില്ലുകൊണ്ട് കുത്തേറ്റു. പ്രതിയെ പോലീസ് പിടികൂടി. കാപ്പ കേസിൽ പ്രതിയായ ഇയാൾ അടുത്തിടെയാണ് നാട്ടിലെത്തിയത് അങ്ങാടിപ്പുറം പുത്തനങ്ങാടി ആലിക്കൽ അജ്‌നാസ് (35) ആണ് പിടിയിലായത്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ സ്റ്റേഷൻ ഇൻസ്‌പെക്ടർ സുമേഷ് സുധാകരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേന്ദ്ര ബാബു എന്നിവർക്കും പരിക്കേറ്റു.
വധശ്രമത്തിന് കേസ് രജിസ്റ്റർചെയ്തു
.
പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർചെയ്തിട്ടുണ്ട്. ചെങ്ങറ ബാറിനു സമീപം റോഡിൽ ഗതാഗതത്തിന് തടസ്സമുണ്ടാവുന്ന രീതിയിൽ പാർക്ക് ചെയ്തിരുന്ന അജ്‌നാസിന്റെ ബൈക്ക് മാറ്റാൻ കാറിലെത്തിയ വലമ്പൂർ സ്വദേശികളായ വിജേഷ്, സന്ദീപ് എന്നിവർ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിനു കാരണം. ചില്ല് കൊണ്ട് തലയ്ക്കു കുത്തേറ്റ വിജേഷിന് സാരമായി പരിക്കേറ്റിട്ടുണ്ട്. സന്ദീപിന് കൈക്കാണ് പരിക്കേറ്റത്. ഇരുവരും പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ പിടികൂടാനെത്തിയ പോലീസുകാർക്ക് കൈക്കാണ് പരിക്ക്. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും മുപ്പതോളം കേസിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
