.
വയനാട്: ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കാടുകയറ്റാനുള്ള നടപടികൾ തുടരുന്നു. വയനാട് കണിയാമ്പറ്റ പനമരം മേഖലയിലിറങ്ങിയ കടുവയെ തെർമൽ ഡ്രോൺ ഉപയോഗിച്ച് കണ്ടെത്തിയ ശേഷം കാടുകയറ്റാനാണ് നീക്കം. പ്രദേശത്ത് കാമറ ട്രാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് വയസുള്ള ആൺ കടുവയാണ് മേഖലയിലുള്ളതെന്നാണ് നിഗമനം. കൂട് സ്ഥാപിക്കാനും മയക്കുവെടി വയ്ക്കാനുമുള്ള ഉത്തരവ് ലഭിച്ചിട്ടുള്ളതിനാൽ ആ മാർഗവും തേടുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ഡിസംബർ 16 ന് രാത്രി ചീക്കല്ലൂരിലെ വയലിൽ നിന്ന് കാട്ടിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും ജനവാസ മേഖലയിലേക്കാണ് കടുവ ഓടിയത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
കടുവയുടെ സാന്നിധ്യത്തെത്തുടർന്ന് പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ അഞ്ച് വീതം വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്ത് നിരോധനാജ്ഞയും നിലവിലുണ്ട്. പനമരം പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, ഒൻപത്, 14, 15 വാർഡുകളിലും കണിയാമ്പറ്റ പഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്,19,20 വാർഡുകളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.
