കുന്നിക്കോട് (കൊല്ലം): വാഹനപരിശോധനയ്ക്കിടെ ഒട്ടോറിക്ഷയിൽ എത്തിയ മൂന്നുപേർ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ (എഎംവിഐ) മർദിച്ചു. പോലീസ് പിടികൂടി സ്റ്റേഷനിൽ എത്തിച്ചപ്പോൾ ഇവർ എസ്ഐയെയും ആക്രമിച്ചു. മോട്ടോർ വെഹിക്കിൾ എൻഫോഴ്‌സ്‌മെൻറ് എഎംവിഐ അമൽ ലാൽ, കുന്നിക്കോട് എസ്ഐ സാബു എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ കുന്നിക്കോട് ബീമാ മൻസിലിൽ അനസ് (27), മഞ്ഞമൺകാല പുളിമുക്ക് വടക്കേപുര സാബു (30), വിളക്കുടി പാറ്റൂർ മേലതിൽ സജീർ (മുനീർ-30) എന്നിവരാണ് പിടിയിലായത്. ഇവർ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.
എഎംവിഐ വിളക്കുടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സതേടി മടങ്ങി
ഡിസംബർ 8 തിങ്കളാഴ്ച സന്ധ്യക്ക് വിളക്കുടി പഞ്ചായത്ത് ഓഫീസിനുമുൻപിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ഓട്ടോറിക്ഷയിലെത്തിയവർ അമൽ ലാലിനെ മർദിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കുന്നിക്കോട് പോലീസ് ഓട്ടോയും സംഘത്തെയും പിടികൂടി സ്റ്റേഷനിലെത്തിച്ചു. നടപടികൾ പൂർത്തിയാക്കിയശേഷം ഇവരെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകാൻ തുടങ്ങുമ്പോഴാണ് എസ്ഐയെ ആക്രമിച്ചത്. എഎംവിഐ വിളക്കുടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സതേടി മടങ്ങി. എസ്ഐ സാബു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കുന്നിക്കോട് പോലീസ് കേസെടുത്തു
