കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ചതിന്റെ പേരില്‍ സ്വീകരിച്ച കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനാണു വിമര്‍ശനം. കോടതിക്കുള്ള അധികാരം നേരിട്ടു പ്രയോഗിക്കാതെ പുനഃപരിശോധനയ്ക്ക് അവസരങ്ങൾ നല്‍കിയിട്ടും അവ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയായിരുന്നില്ലേയെന്ന് ജസ്റ്റീസ് ബദറുദ്ദീന്‍ ചോദിച്ചു. .”കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ അധിക സത്യവാങ്മൂലം ബെഞ്ചിൽ എത്താൻ വൈകിയ സാഹചര്യത്തിൽ കേസ് ഡിസംബർ എട്ടിലേക്കു മാറ്റി.
സിബിഐ നല്കിയ അപേക്ഷ വ്യവസായ വകുപ്പ് മൂന്നുതവണ തള്ളുകയായിരുന്നു.
പ്രതികളായ മുൻ ചെയർമാൻ ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരനെയും മുൻ മാനേജിംഗ് ഡറക്ടർ കെ.എ. രതീഷിനെയും വിചാരണ ചെയ്യാനുള്ള അനുമതിക്കായി സിബിഐ നല്കിയ അപേക്ഷ സര്‍ക്കാര്‍ പോസിറ്റീവായി പരിഗണിക്കണമെന്നു നേരത്തേ കോടതിയുടെ ഇടക്കാല ഉത്തരവുകളുണ്ടായിരുന്നു. എന്നാല്‍, അപേക്ഷ വ്യവസായ വകുപ്പ് മൂന്നുതവണ തള്ളുകയായിരുന്നു.
വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി തുടരണം
ഇടതുപക്ഷ സര്‍ക്കാര്‍ അഴിമതിക്കാരുടെ രക്ഷയ്ക്കായി നിലകൊള്ളുകയാണോയെന്ന് കോടതി നേരത്തേ വിമര്‍ശിച്ചിരുന്നു.സിബിഐയുടെ അപേക്ഷ മൂന്നാമതും തളളിയതിനാൽ വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി തുടരണമെന്നാണ് കൊല്ലം സ്വദേശി കടകംപളളി മനോജ് നൽകിയ ഉപഹർജിയിലെ ആവശ്യം
