ഗാസ: ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഗാസ മുനമ്പിൽ വീണ്ടും ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതായി ഗാസയിലെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. അതേസമയം സൈന്യത്തിന് നേരെയുണ്ടായ വെടിവെയ്പ്പിനെ തുടർന്നാണ് ആക്രമണമെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഇതേ തുടർന്ന് ഗാസ മുനമ്പിലുടനീളം ഹമാസ് കേന്ദ്രങ്ങളിൽ ഐഡിഎഫ് ആക്രമണം ആരംഭിച്ചതായി സൈന്യം പ്രസ്താവനയിൽ പറഞ്ഞു.നവംബർ 19 ബുധനാഴ്ചയാണ് ആക്രമണം ഉണ്ടായത്.
വെടിനിർത്തൽ നിലവിൽ വന്നതിനുശേഷം ഗാസയിലുണ്ടായ ഏറ്റവും വലിയ ആക്രമണം
വെടിനിർത്തൽ നിലവിൽ വന്നതിനുശേഷം ഗാസയിലുണ്ടായ ഏറ്റവും വലിയ ആക്രമണമായിരുന്നു . ഗാസ സിറ്റിയിൽ 12 പേരും തെക്കൻ ഖാൻ യൂനിസ് പ്രദേശത്ത് പത്ത് പേരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഒക്ടോബർ 10 മുതൽ ഗാസയിൽ വെടിനിറുത്തൽ കരാർ നിലനിൽക്കുന്നുണ്ട്. എന്നാൽ അതിനുശേഷം ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ 280ൽ അധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി
