ജയ്പൂര്‍ | രാജസ്ഥാനിലെ ജയ്പൂരിലെ സവായ് മാന്‍ സിംഗ് (എസ്എംഎസ്) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ (ഐസിയു) വാര്‍ഡില്‍ ഒക്ടോബർ 6 തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ തീപിടുത്തത്തില്‍ എട്ട് രോഗികള്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ട്രോമ ഐസിയുവില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ചതായും ഇത് വേഗത്തില്‍ പടരുകയും വിഷ പുക ഉയരുകയും ചെയ്തതായി എസ്എംഎസ് ആശുപത്രി ട്രോമ സെന്റര്‍ ഇന്‍ ചാര്‍ജ് ഡോ. അനുരാഗ് ധാക്കദ് പറഞ്ഞു .
ട്രോമ ഐസിയുവിലാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ചത്.
ട്രോമ സെന്ററില്‍ രണ്ടാം നിലയില്‍ രണ്ട് ഐസിയുകളിലായി 24 രോഗികളുണ്ടായിരുന്നു. ട്രോമ ഐസിയുവില്‍ 11 പേരും സെമി-ഐസിയുവില്‍ 13 പേരും. ട്രോമ ഐസിയുവിലാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ച് തീപടര്‍ന്നതെന്ന് ഡോ. അനുരാഗ് ധാക്കദ് എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
അഞ്ച് രോഗികള്‍ ഇപ്പോഴും ഗുരുതരാവസ്ഥയിൽ
ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഭൂരിഭാഗവും കോമയിലായിരുന്നു. ഞങ്ങളുടെ ട്രോമ സെന്റര്‍ സംഘവും, നഴ്‌സിംഗ് ഓഫീസര്‍മാരും, വാര്‍ഡ് ബോയ്സും ഉടന്‍ തന്നെ അവരെ ട്രോളികളില്‍ രക്ഷപ്പെടുത്തി, കഴിയുന്നത്ര രോഗികളെ ഐസിയുവില്‍ നിന്ന് പുറത്തെടുത്ത് മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ആ രോഗികളില്‍ ആറ് പേര്‍ വളരെ ഗുരുതരാവസ്ഥയിലായിരുന്നു. സിപിആര്‍ ഉപയോഗിച്ച് അവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്ന് ആശുപത്രി ഉദ്യോഗസ്ഥന്‍ പറഞ്ഞു.അഞ്ച് രോഗികള്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മരിച്ച രോഗികളില്‍ മൂന്ന് പേര്‍ സ്ത്രീകളും അഞ്ച് പേര്‍ പുരുഷന്മാരുമാണ്
